ഏകമകളെ ആശുപത്രിയിലെത്തിക്കാൻ പോകുംവഴി പിതാവിന് ദാരുണാന്ത്യം, മകളും വിടപറഞ്ഞു
Mail This Article
പഴയങ്ങാടി(കണ്ണൂർ) ∙ ഏകമകളുടെ ജീവൻ തിരികെ പിടിക്കുന്നതിനുള്ള പാച്ചിലിലായിരുന്നു ബിലാൽ. എന്നാൽ ആശുപത്രിയിൽ എത്തിക്കാൻ പിതാവ് എത്തും മുൻപേ 4 മാസം പ്രായമുള്ള ആ മകൾ ഈ ലോകത്തോടു വിടപറഞ്ഞു, 3 മണിക്കൂറുകൾക്കു ശേഷം പിതാവും. ഇന്നലെ രാവിലെ മാട്ടൂൽ ബിരിയാണി റോഡിലുണ്ടായ വാഹനാപകടത്തിലാണ് കാർഡ്രൈവറും പ്രവാസിയുമായ മാട്ടൂൽ സൗത്ത് മൊഹ്‌യൂദീൻ പള്ളിക്കു സമീപമുള്ള മുക്കോലക്കകത്ത് മുഹമ്മദ് ബിലാൽ(30) മരിച്ചത്. ബിലാലിന്റെ 4 മാസം പ്രായമുള്ള മകൾ ഷെസ ഫാത്തിമ ഇന്നലെ രാവിലെ 9 മണിയോടെ രോഗം വഷളായി മരിച്ചു.
മാസം തികയാതെ ജനിച്ച ഷെസ ഫാത്തിമ 3 മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂൽ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഇന്നലെ രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ബിലാലിനെ വിളിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോകുംവഴിയാണു കാർ തെങ്ങിലിടിച്ചു ബിലാൽ അപകടത്തിൽപ്പെട്ടത്.
കാൽനടയാത്രക്കാരനെ രക്ഷിക്കാൻ കാർ വെട്ടിക്കുന്നതിനിടെ തെങ്ങിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു സമീപത്തെ തോട്ടിലേക്കു മറിഞ്ഞു. ആശുപത്രിയിലെത്തിച്ച ബിലാൽ ഉച്ചയോടെയാണു മരിച്ചത്.ഇതിനിടെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു മകൾ ഷെസ ഫാത്തിമയുടെ മരണവും സ്ഥിരീകരിച്ചത്. ഇരുവരെയും മാട്ടൂൽ സൗത്ത് മൊഹ്‌യുദീൻ പള്ളിയിൽ ഖബറടക്കി. മഹമൂദ്കുഞ്ഞി നാറാത്ത്– അഫ്സത്ത് ദമ്പതികളുടെ മകനാണ് ബിലാൽ. സഹോദരങ്ങൾ. അഫ്സൽ, അജ്മൽ,ആദിൽ,ആസിഫ്.