ADVERTISEMENT

ഇരിട്ടി∙ മഴയും വെയിലും നോക്കാതെ കേബിൾ കണക്ഷൻ തകരാറുകൾ പരിഹരിക്കാൻ ഓടിനടന്നിരുന്ന യുവാവിന്റെ മരണം അങ്ങാടിക്കടവ് ഗ്രാമത്തെ ദുഖത്തിലാക്കി. ഇന്നലെ കേബിൾ ജോലിക്കിടിയിൽ മുടയിരഞ്ഞിപ്പുഴയിൽ കാണാതായ പാടിക്കൽ ജോമറ്റ് ഏവർക്കും സുപരിചിതനായിരുന്നു. ദുരന്തം അറിഞ്ഞയുടൻ പ്രദേശത്തേക്ക് നൂറുകണക്കിന് ആളുകളാണ് കോവിഡ് കാലം പോലും മറന്ന് എത്തിയത്. ജീവനോടെ കണ്ടെത്തണമെന്ന പ്രാർഥനയിലായിരുന്നു എല്ലാവരും.  

ഇരിട്ടി മുടയിരഞ്ഞിപ്പുഴയിൽ കാണാതായ കേബിൾ ടിവി തൊഴിലാളി ജോമറ്റിനായി നടത്തിയ രക്ഷാപ്രവർത്തനം വീക്ഷിക്കുന്ന സണ്ണി ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സെബാസ്റ്റ്യൻ, എൻ.അശോകൻ എന്നിവർ.
ഇരിട്ടി മുടയിരഞ്ഞിപ്പുഴയിൽ കാണാതായ കേബിൾ ടിവി തൊഴിലാളി ജോമറ്റിനായി നടത്തിയ രക്ഷാപ്രവർത്തനം വീക്ഷിക്കുന്ന സണ്ണി ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സെബാസ്റ്റ്യൻ, എൻ.അശോകൻ എന്നിവർ.

പുഴയിലെ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് അസി.സ്റ്റേഷൻ ഓഫിസർമാരായ ടി.മോഹനൻ, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരും ക്യാപ്റ്റൻ അനീഷ് കീഴ്പ്പള്ളിയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും ക്യാപ്റ്റൻ മു‍‍ജീവ് കുഞ്ഞിക്കണ്ടിയുടെ നേതൃത്വത്തിൽ ഒരുമ റെസ്ക്യൂ ടീം അംഗങ്ങളും  അയ്യൻകുന്ന് പഞ്ചായത്ത് അംഗം സണ്ണി ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നത്. കവിഞ്ഞ് ഒഴുകുന്ന ചെക്ക് ഡാമിന് മുകളിൽ ഇരുവശത്തും കൂറ്റൻ വടം കെട്ടിനിന്നും ലൈഫ് ജാക്കറ്റ് ഇട്ട് വെള്ളത്തിൽ ഇറങ്ങിയുമായിരുന്നു തിരച്ചിൽ. 3 മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

∙ അരയിലെ കെട്ട് ഊർന്നതാവാം ദുരന്തത്തിന് കാരണം

പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജോമറ്റിന് നീന്തൽ അറിയാമായിരുന്നെന്ന് സൂഹൃത്തുക്കളും കേബിൾ അധികൃതരും പറഞ്ഞു. അരയിൽ കയർ കൊണ്ട് വട്ടം കെട്ടിയത് ഊർന്നു പോയി കാലിൽ കുടുക്കായതാവാം ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുക്കുമ്പോൾ പ്ലാസ്റ്റിക് കയർ കെട്ട് ഇരുകാലുകളിലും ചേർന്ന് മുറുകിയ നിലയിലായിരുന്നു. വലിയ കയർ അരയിൽ കെട്ടി ഒരു വശം കരയിൽ നിക്കുന്നയാളുടെ കയ്യിൽ കൊടുത്താണ് ജോമറ്റ് പുഴയിൽ ഇറങ്ങിയത്. പെട്ടെന്ന് ഒഴുക്കിൽ വലിഞ്ഞുപോകുകയായിരുന്നു. തിരച്ചിലിൽ 400 മീറ്ററോളം താഴോട്ട് ഒഴുകി ചെക്ക് ഡാമും മറികടന്ന് ആഴത്തിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചെക്ക് ഡാമിന്റെ ഒരു വശത്തും കയർ കുടുങ്ങിയിരുന്നു. 

∙ വൈദ‍്യൂതികരണ ജോലികൾക്ക് നിരോധനം

മേഖലയിൽ കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ പുഴകൾക്കും തോടുകൾക്കും കുറുകെയുള്ള എല്ലാ തരം വൈദ്യുതീകരണ ജോലികളും ഇരിട്ടി സബ് ഡിവിഷനിൽ നിർത്തിവയ്ക്കാൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ എം.ടി.ബിജു നിർദേശിച്ചു. വൈദ്യുതി തകരാർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രകൃതിക്ഷോഭ ഭീഷണി കാലഘട്ടത്തിനു ശേഷം പരിഹരിച്ചാൽ മതി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com