അനുവദിക്കില്ല വിഷമയം: മീനിൽ രാസ പദാർഥം കണ്ടെത്തിയാൽ ഇനി കടുത്ത ശിക്ഷാ നടപടി
Mail This Article
കണ്ണൂർ ∙ മീനിൽ രാസ പദാർഥങ്ങൾ ചേർത്തു വിൽപന നടത്തിയെന്നു തെളിഞ്ഞാൽ ഇനി കടുത്ത ശിക്ഷാ നടപടികൾ. ഗുണനിലവാര പരിശോധന കർശനമാക്കാനും തീരുമാനങ്ങളായി. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ക്രിമിനൽ കുറ്റമായി കണക്കാക്കും. കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലവും 2020 ഓർഡിനൻസ് നിലവിൽ വന്നു.
മീൻ ലേല നടപടികൾ വ്യവസ്ഥാപിതമാക്കാനും ശുചിത്വം ഉറപ്പാക്കാനും നിയമം സഹായകമാകുമെന്നാണ് അധികൃതർ കരുതുന്നത്. അനുമതി പത്രമില്ലാതെ ലേലം നടത്താനാകില്ല. ലേലത്തുകയുടെ 5% മാത്രമേ കമ്മിഷൻ ഈടാക്കാവൂ. തുറമുഖങ്ങളിലും ഫിഷ് ലാൻഡിങ് കേന്ദ്രങ്ങളിലും മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിക്കും. പരിശോധിക്കാൻ സംസ്ഥാനതല ഗുണ നിലവാര പരിപാലന സമിതിയുണ്ടാകും. നിലവിലെ ഗുണനിലവാര വ്യവസ്ഥകൾക്കു പുറമേയാണിത്.
ഓർഡിനൻസിലെ പ്രധാന നിർദേശങ്ങൾ
മീനിൽ വിഷാംശം കണ്ടെത്തിയാൽ പിഴ 10,000രൂപ
രണ്ടാമത് ആവർത്തിച്ചാൽ പിഴ 25,000 രൂപ
വീണ്ടും ആവർത്തിച്ചാൽ ഓരോ തവണയും പിഴ ഒരു ലക്ഷം വീതം
ലേലം, കച്ചവടം ഇവയിൽ ക്രമക്കേട് നടത്തിയാൽ പിഴയും ജയിൽ ശിക്ഷയും
ആദ്യ കുറ്റകൃത്യത്തിന് 2 മാസം തടവോ ഒരു ലക്ഷം പിഴയോ, രണ്ടും ഒന്നിച്ചോ
രണ്ടാം തവണ പിടിയിലായാൽ ഒരു വർഷം വരെ ജയിൽവാസം, പിഴ 3 ലക്ഷം