ജില്ലാ കോടതി സമുച്ചയം നിർമാണം തുടങ്ങി
Mail This Article
തലശ്ശേരി∙ ജില്ലാ കോടതി വളപ്പിൽ എട്ടുനിലയിൽ കോടതി സമുച്ചയം പണിയാനുള്ള നടപടികൾ തുടങ്ങി. ഇതിനുള്ള സ്ഥലം നിർമാണ കമ്പനിക്ക് ഏൽപ്പിച്ചു കൊടുത്തതിനെത്തുടർന്ന് ഇവിടെയുള്ള മരങ്ങൾ മുറിച്ചുമാറ്റി. അഡീഷനൽ ജില്ലാ കോടതി രണ്ടും മൂന്നും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയും പൊളിച്ചു. സമീപത്തെ പോസ്റ്റ് ഓഫിസ്, കന്റീൻ, എപിപി ഓഫിസ്, ബാർ അസോസിയേഷൻ കന്റീൻ തുടങ്ങിയവ മാറ്റി. ഈ കെട്ടിടങ്ങളെല്ലാം ഉടനെ പൊളിച്ചുനീക്കും.
56 കോടി രൂപാ ചെലവിൽ നിർമിക്കുന്ന കോടതി സമുച്ചയത്തിൽ പ്രിൻസിപ്പൽ ജില്ലാ കോടതിയും മുൻസിഫ് കോടതിയും ഒഴിച്ചുള്ള മുഴുവൻ കോടതികളും പ്രവർത്തിക്കും. ജില്ലാ കോടതിയും മുൻസിഫ് കോടതിയും പ്രവർത്തിക്കുന്ന കെട്ടിടം പൈതൃക സ്മാരകമായി സംരക്ഷിച്ചു നിർത്തും.
വിശാലമായ കോൺഫറൻസ് ഹാൾ, സാക്ഷികൾക്കും പ്രതികൾക്കും വിശ്രമിക്കാനുള്ള മുറി, കോടതിയിൽ എത്തുന്ന അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം, ബാങ്ക്, പോസ്റ്റ് ഓഫിസ്, ജുഡീഷ്യൽ ഓഫിസർമാർക്കായി ഇ ലൈബ്രറി, അഭിഭാഷകർക്കുള്ള വിശാലമായ ലൈബ്രറി, അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫിസർമാർക്കുമുള്ള കന്റീൻ, പൊതുജനങ്ങൾക്കുള്ള കന്റീൻ, അണ്ടർ ഗ്രൗണ്ട് പാർക്കിങ് സംവിധാനം ഒക്കെയും കോടതി സമുച്ഛയത്തിലുണ്ടാകും.
18 മാസത്തിനകം പൂർത്തീകരിക്കാനുള്ള നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ശിലാസ്ഥാപന ചടങ്ങ് ഒഴിവാക്കി നിർമാണം ആരംഭിക്കുമെന്നാണ് അറിയുന്നത്