ഇഷ്ട സ്ഥാനാർഥിയുടെ പേര് പറയുമ്പോൾ കൈപൊക്കണം; അന്ന് ആദ്യ വോട്ട് ഇങ്ങനെ...
Mail This Article
പരിയാരം∙ എരമം വില്ലേജ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ വോട്ട്. അന്ന് വോട്ടർമാരായ എല്ലാവരെയും പോളിങ് ബൂത്തായ സ്കൂളിൽ വരിവരിയായി നിർത്തി. ഇഷ്ട സ്ഥാനാർഥിയുടെ പേര് പറയുമ്പോൾ കൈപൊക്കണം, ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഓർത്തെടുക്കുകയാണു മാതമംഗലം തുമ്പത്തടത്തെ കൈപ്രത്ത് പടിഞ്ഞാറ്റേ വീട്ടിൽ നാരായണൻ നമ്പ്യാർ (89). പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലുള്ള തിരഞ്ഞെടുപ്പ് രീതി ഈ കാലഘട്ടത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു.
1956 ഏപ്രിലിലാണ് അന്നത്തെ എരമം വില്ലേജ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. 9 അംഗ ഭരണസമിതിയായിരുന്നു. പ്രായപുർത്തിയായതിനാൽ നാരായണൻ നമ്പ്യാർക്കും ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സാധിച്ചു. പേരൂൽ സ്കൂളായിരുന്നു പോളിങ് ബൂത്ത്. അച്‍ഛൻ കുപ്പാടക്കൻ വലിയ രാമൻ നായരോടൊപ്പമാണു പേരൂൽ സ്കൂളിൽ എത്തിയത്. സ്ഥാനാർഥികൾ കാനാ കടേക്കര ഗോവിന്ദനും ടി.വി.നാരായണനുമാണ്. സ്ഥാനാർഥികളുടെ പേരു വിളിക്കുമ്പോൾ അവർക്ക് വോട്ട് രേഖപ്പെടുത്തുന്നവർ കൈ പൊക്കണം.
വരി വരിയായി നിന്ന വോട്ടർമാരുടെ സമീപം എത്തി കൈ പൊക്കിയവരുടെ എണ്ണം പോളിങ് ജീവനക്കാർ രേഖപ്പെടുത്തും. ഏത് സ്ഥാനാർഥിക്കാണോ കൂടുതൽ വോട്ടർമാർ കൈപൊക്കിയത്, ആ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കും. പഴയ കാലത്തെ തിരഞ്ഞെടുപ്പിൽ രാത്രി സമയങ്ങളിൽ നടക്കുന്ന ചൂട്ട് കത്തിച്ചുള്ള പ്രകടനം, കുന്നിൽ മുകളിൽ കയറി മൈക്രോഫോണും നിലവിളക്കിന്റെ അടിഭാഗവും ഉപയോഗിച്ചുള്ള വിളിച്ചു പറയൽ എന്നിവയൊക്കെയായിരുന്നു. പഴയകാല മുദ്രാവാക്യങ്ങളും, പാട്ടുകളുമെല്ലാം നാരായണൻ നമ്പ്യാരുടെ മനസ്സിൽ ഇന്നുമുണ്ട്.