വിളവെടുത്ത വാഴക്കുലകൾ കാലിത്തീറ്റയാക്കി കർഷകർ
Mail This Article
ചെറുപുഴ∙ വിളവെടുത്ത വാഴക്കുലകൾ വിൽക്കാൻ കഴിയാതെ, കർഷകൻ പഴുത്ത കുലകൾ കാലിത്തീറ്റയാക്കി മാറ്റി. ജോസ്ഗിരിയിലെ കൊറ്റിയാത്ത് പീറ്റർ ജോസഫാണു വിളവെടുത്ത 200 കിലോയിലേറെ വാഴക്കുലകൾ വിറ്റഴിക്കാൻ സാധിക്കാതെ നട്ടം തിരിയുന്നത്. 5 ഏക്കറോളം സ്ഥലത്താണ് വാഴക്കൃഷിയിറക്കിയത്. 5 ദിവസം മുൻപ് വിളവെടുത്ത ഞാലിപ്പൂവനും സോദരിയും വിറ്റഴിക്കാനാകാതെ വീട്ടുമുറ്റത്തു തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.
കിലോയ്ക്ക് 10 രൂപ നൽകാൻ പോലും വ്യാപാരികൾ തയാറാകുന്നില്ലെന്നാണു പീറ്റർ പറയുന്നത്. ചെറുപഴത്തിന് കിലോയ്ക്ക് 35 രൂപ വരെ വിലയുള്ളപ്പോഴാണു വാഴക്കുല വിൽക്കാനാകാതെ വലയുന്നത്. പഴുക്കുന്ന കുലകൾ വെട്ടിക്കൂട്ടി കന്നുകാലികൾക്ക് തീറ്റയായി കൊടുക്കുകയാണു പീറ്റർ ചെയ്യുന്നത്. കാർഷിക വിളകൾക്ക് തറവില എവിടെ നിന്നു ലഭിക്കുമെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നാണു കർഷകരുടെ ആവശ്യം. ഗ്രാമീണ ചന്തകൾ തിരികെ കൊണ്ടുവരാൻ പഞ്ചായത്ത് തയാറാകണം. എന്നാൽ മാത്രമെ കർഷകരെ ആത്മഹത്യയിൽ നിന്നു രക്ഷിക്കാനാകൂവെന്നു പീറ്റർ പറയുന്നു.