ADVERTISEMENT

പാപ്പിനിശ്ശേരി (കണ്ണൂർ) ∙ ദേശീയപാത വികസനത്തിനായി ഭൂമിയുടെ വില നിർണയം നടത്താനെത്തിയ അധികൃതർക്കു മുന്നിൽ യുവാവ് ദേഹത്തു പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. നാട്ടുകാർ ഇടപെട്ട് അത്യാഹിതം ഒഴിവാക്കി. കണ്ണൂർ പാപ്പിനിശ്ശേരി വില്ലേജിലെ തുരുത്തിയിലാണു സംഭവം. ഉദ്യോഗസ്ഥരെ തടഞ്ഞതിനു തുരുത്തി സമരസമിതി നേതാക്കളായ 6 പേരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലം നഷ്ടപ്പെടുന്ന കുടുംബങ്ങളാണു സമരരംഗത്ത് ഉണ്ടായിരുന്നത്.

സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമായതോടെ മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നു. ബൈപാസ് അലൈൻമെന്റ് അശാസ്ത്രീയമാണ് എന്നാരോപിച്ച് 3 വർഷമായി ഇവിടെ സമരം ശക്തമാണ്. പട്ടികജാതി കോളനി നിവാസികളുടെ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ സർവേ നടത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തി. ഇന്നലെ രാവിലെ തളിപ്പറമ്പ് ആർഡിഒ സൈമൺ ഫെർണാണ്ടസിന്റെ നേതൃത്വത്തിലാണു വിവിധ വിഭാഗം ഉദ്യോഗസ്ഥ സംഘം തുരുത്തിയിൽ ഭൂമി ഏറ്റെടുക്കലിനായി എത്തിയത്.ആത്മഹത്യാ ശ്രമം നടത്തിയ കല്ലേൻ രാഹുൽ കൃഷ്ണൻ (24) എന്ന യുവാവിനെ നാട്ടുകാർ ചേർന്നു പിന്തിരിപ്പിച്ചു. കണ്ണിൽ പെട്രോൾ വീണു പരുക്കേറ്റതിനാൽ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

തുടർന്നു പ്രകോപിതരായ സമരസമിതി നേതാക്കൾ സർവേ തടസ്സപ്പെടുത്തി. തുരുത്തി സമരസമിതി കൺവീനർ കെ.നിഷിൽ കുമാർ, ബിഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സി.ബാലകൃഷ്ണൻ, ടി.പത്മനാഭൻ മൊറാഴ, സി.രാജീവൻ, കെ.ചന്ദ്രബാനു, കെ.പുഷ്പൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1200 മീറ്റർ ദൂരത്തിൽ 6.59 ഹെക്ടർ സ്ഥലം അളന്നെടുക്കുന്ന നടപടി ഇന്നും തുടരും. സ്ഥലം വിട്ടുകൊടുക്കാൻ തയാറാകാത്ത ഏതാനും വീടുകളുടെ അളവെടുക്കുന്ന കാര്യം കലക്ടറുമായി ചർച്ച ചെയ്തു നടപടി സ്വീകരിക്കും. സംഘർഷ സാധ്യത കണക്കിലെടുത്തു ഡിവൈഎസ്പി പി.പി.സദാനന്ദൻ, എഎസ്പി അനൂജ് പലിവാൽ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ, കണ്ണപുരം, വളപട്ടണം പൊലീസ് സ്റ്റേഷനുകളിൽ നിന്നു കനത്ത പൊലീസ് സന്നാഹത്തോടെയാണു നടപടി തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com