ADVERTISEMENT

കണ്ണൂർ∙ കേരളത്തിലെ ഏക ടെറിട്ടോറിയൽ ആർമി ബറ്റാലിയന്റെ ആസ്ഥാനം കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കു മാറ്റുന്നു. മദ്രാസ് ഇൻഫന്ററി റജിമെന്റിന്റെ ഭാഗമായി, 45 വർഷമായി കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ടിഎ–122 ബറ്റാലിയനാണു കോഴിക്കോട്ടേക്കു മാറ്റുന്നത്.  ഏതാനും മാസം മുൻപു ടിഎ കന്റീൻ നിർത്തലാക്കിയിരുന്നു. കശ്മീരിൽ ഫീൽഡ് ഓപ്പറേഷനിലാണു ബറ്റാലിയനിലെ എണ്ണൂറോളം അംഗങ്ങൾ. മേയിൽ ഇവർ തിരിച്ചെത്തുമ്പോൾ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ആസ്ഥാനത്താകും ചേരുക.

മദ്രാസ് ഇൻഫന്ററി റജിമെന്റിന്റെ ഒരു കമ്പനി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ബറ്റാലിയൻ കണ്ണൂരിൽ മാത്രമാണ്. ടിഎ ബറ്റാലിയൻ ആദ്യം അനുവദിച്ചതു കോഴിക്കോട്ടായിരുന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ബറ്റാലിയൻ ആദ്യം മലപ്പുറത്തു പ്രവർത്തിക്കുകയും പിന്നീട് കണ്ണൂരിലേക്കു മാറ്റുകയുമായിരുന്നു. ഡിഫൻസ് സെക്യൂരിറ്റി കോർ(ഡിഎസ്‍സി) വക സ്ഥലത്താണു ടിഎയ്ക്ക് ആസ്ഥാനമൊരുക്കിയിരുന്നത്.  നിയന്ത്രണം തിരികെ ലഭിക്കണമെന്ന ഡിഎസ്‌സിയുടെ താൽപര്യവും ടിഎയുടെ ആസ്ഥാനമാറ്റത്തിനു പിന്നിലുണ്ട്

നാടിന്റെ പട്ടാളം

യുദ്ധ സമയത്ത് സേനയെയും യുദ്ധമില്ലാത്തപ്പോൾ ആവശ്യാനുസരണം സിവിലിയൻ സമൂഹത്തെയും സേവിക്കുന്നതിനാണു ടെറിട്ടോറിയൽ ആർമി രൂപീകരിച്ചത്. കണ്ണൂരിലെ ടിഎയിൽ 90 ശതമാനം പേരും മലയാളികളാണ്. പ്രാദേശികമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഓരോ പ്രദേശത്തുള്ളവരെയും കൂടുതലായി ഉൾപ്പെടുത്തുന്നത്. പ്രശ്നബാധിത പ്രദേശം, ദുരന്തബാധിത പ്രദേശം, തീരപ്രദേശം എന്നിവിടങ്ങളിലാണു ടിഎ ബറ്റാലിയനെ കൂടുതലായി ഉപയോഗിക്കുന്നത്. സൈന്യത്തെ സഹായിക്കാൻ ഫീൽഡ് ഓപ്പറേഷൻ നടക്കുന്ന മറ്റു മേഖലകളിലും ഉപയോഗിക്കും.

മാറ്റാൻ നീക്കം പലവട്ടം

മുൻപു പലതവണ ടിഎ ബറ്റാലിയനെ കോഴിക്കോട്ടേക്കു മാറ്റാൻ നീക്കം നടന്നെങ്കിലും വിമുക്ത സൈനികരും രാഷ്ട്രീയ നേതാക്കളും ഉയർത്തിയ എതിർപ്പിനെത്തുടർന്നു നീക്കം വിഫലമായിരുന്നു. 1977ലും 1992ലുമാണു നീക്കം നടന്നത്. ഇത്തവണ 2018 മേയിൽ ബറ്റാലിയനെ കശ്മീരിലേക്ക് ഫീൽഡ് ഓപ്പറേഷന് അയച്ചശേഷമാണ് ആസ്ഥാനം മാറ്റുന്നതിനുള്ള ’ഓപ്പറേഷൻ’ തുടങ്ങിയത്. യൂണിറ്റിനൊപ്പം മാത്രം കന്റീൻ പ്രവർത്തിച്ചാൽ മതിയെന്ന ഉത്തരവ് ആറു മാസം മുൻപുണ്ടായി. യൂണിറ്റ് കശ്മീരിലാണെന്ന കാരണത്താൽ കണ്ണൂരിലെ ടിഎ കന്റീൻ അടച്ചു. കാർഡുകൾ ഡിഎസ്‍സി, മിലിട്ടറി ആശുപത്രി കന്റീനുകളിലേക്കു മാറ്റി.

ബാധിക്കുക വിമുക്ത ഭടൻമാരെയും ആശ്രിതരെയും

കണ്ണൂരിൽ ടിഎ കന്റീനിനെ ആശ്രയിക്കുന്ന വിമുക്തഭടൻമാരും ആശ്രിതരും സ്ഥിരമായി ഡിഎസ്‌സി, മിലിട്ടറി ആശുപത്രി കന്റീനുകളെ ആശ്രയിക്കേണ്ടിവരും. കാർഡുകളുടെ എണ്ണം കൂടിയതിനാൽ കൃത്യമായി ഇവിടെ സേവനം ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. താൽക്കാലിക സംവിധാനം എന്ന നിലയ്ക്കാണ് ഇതുവരെ ഈ ബുദ്ധിമുട്ട് സഹിച്ചിരുന്നത്. പഴയ ടിഎ കന്റീൻ വിമുക്ത ഭടൻമാരെ ഉപയോഗപ്പെടുത്തി തുറന്നു പ്രവർത്തിക്കുകയാണു തിരക്ക് കുറയ്ക്കാൻ സ്വീകരിക്കേണ്ട നടപടി. ടിഎ ആസ്ഥാനം മാറുന്നതോടെ കണ്ണൂരിൽ സൈന്യത്തിന്റെ പ്രാദേശികമായ സമ്പർക്കം ഇല്ലാതാകും. ഡിഎസ്‍സി കന്റീനിൽ നിന്നു സേവനം ലഭിക്കുന്നതിൽ വിമുക്തഭടൻമാരുടെ ആശ്രിതർക്കു ഭാഷാ പ്രശ്നം വലിയ ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ രേഖകളനുസരിച്ച് ടിഎ ബറ്റാലിയൻ കോഴിക്കോടിന് അനുവദിച്ചതാണ്.- രാധാകൃഷ്ണൻ മാണിക്കോത്ത്, ഭാരതീയ ജവാൻ കിസാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com