ചില്ലി കണ്ണൂർ, ‘മുളകു പാടം’ പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്
Mail This Article
കണ്ണൂർ ∙ കാർഷിക മേഖലയിൽ എരിവു വിപ്ലവവുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. 6 ഹെക്ടറിൽ പച്ച മുളക് കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലാണു കൃഷി ചെയ്യുക. ഓരോ പഞ്ചായത്തിലും 2 ഹെക്ടർ വീതം സ്ഥലത്താണു പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടമായി പദ്ധതിക്ക് 3 ലക്ഷം രൂപ നീക്കി വച്ചു. സ്ഥലം പാട്ടത്തിന് എടുത്തു കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 5 സെന്റ് മുതൽ 25 സെന്റ് സ്ഥലം വരെയുള്ളവർക്കു കൃഷിക്ക് അപേക്ഷിക്കാം.
പച്ചക്കറി വികസന പദ്ധതി പ്രകാരം നടപ്പാക്കിയ നഴ്സറികളിലാണു തൈകൾ ഉൽപ്പാദിപ്പിക്കുക. തൈകൾ സൗജന്യമായി കർഷകർക്കു നൽകും. ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭം കൂടിയാണു കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘മുളകു പാടം’ പദ്ധതി.കുടുംബശ്രീ യൂണിറ്റുകൾ, ഹരിതസേനാ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവ നേതൃത്വം നൽകും. മേയ്–ജൂൺ, ഓഗസ്റ്റ്–സെപ്റ്റംബർ, ഡിസംബർ–ജനുവരി എന്നിങ്ങനെയാണു പദ്ധതി കാലം. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏകോപനം നടത്തും. ചുരുങ്ങിയത് 5 പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് കൃഷി ചെയ്യാൻ അനുവാദം.
ഇനങ്ങൾ ഇവ
സിറ, ഉജ്വല, കീർത്തി, അനുഗ്രഹ, മജരി എന്നിവയാണു പച്ചമുളകുകളിൽ പ്രധാന ഇനങ്ങൾ. വരൾച്ചയെ പ്രതിരോധിക്കാൻ ഉതകുന്ന ഇനങ്ങളാണ് ഇവ. കീടങ്ങളും രോഗങ്ങളും അത്ര പെട്ടെന്നൊന്നും ബാധിക്കില്ല. ഇടത്തരം എരിവു മാത്രം. വിത്ത് തൈ ആയി വരാൻ 25 – 28 ദിവസമെടുക്കും. വിളവെടുപ്പിന് 60 ദിവസം കഴിയും. വിപണിയിൽ കിലോക്ക് 40 രൂപ പരിസരത്തായിരിക്കും വില.