കോവിഡ് കാലത്തു നിസ്വാർഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നൽകി ബഹുമാനപ്രകടനം
Mail This Article
കൊട്ടിയൂർ ∙ കോവിഡ് കാലത്തു നിസ്വാർഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നൽകി ബഹുമാനപ്രകടനം. ഇറ്റലിയിൽ ആണ് സെന്റ് കമില്ലസ് സന്യാസിനി സമൂഹത്തിലെ അംഗവും കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയുമായ സിസ്റ്റർ തെരേസ വെട്ടത്തിന്റെ പേര് റോഡിനു നൽകിയത്.
സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ ഒരു റോഡ് ആണ് ഇനി തെരേസയുടെ പേരിൽ അറിയപ്പെടുക. റോമിനു സമീപത്താണ് മുനിസിപ്പാലിറ്റി. പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും 7 മക്കളിൽ മൂന്നാമത്തെ മകളാണ് സിസ്റ്റർ തെരേസ. ദീർഘകാലമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ് സിസ്റ്റർ തെരേസ.
സിസ്റ്റർ തെരേസയെ കൂടാതെ 2 കന്യാസ്ത്രീകൾക്കു കൂടി ഇറ്റലിയുടെ ബഹുമതി ലഭിച്ചു. ഒരാൾ ഇറ്റലിക്കാരിയാണ്. മറ്റൊരാൾ നൈജീരിയ സ്വദേശി. കോവിഡ് കാലത്ത് ഏറെ മരണങ്ങൾ സംഭവിച്ച രാജ്യമാണ് ഇറ്റലി. ഏതു നിമിഷവും മരണം സംഭവിക്കാം എന്നിരിക്കെ രാപകൽ ഭേദമില്ലാതെ രോഗികളെ ശുശ്രൂഷിച്ച നഴ്സുമാരുടെ സേവനം ഇറ്റലിയുടെ തിരിച്ചു വരവിനു കാരണമായി കണക്കാക്കപ്പെടുന്നു.