ഓൺലൈൻ പഠനം: ഉപകരണങ്ങൾ ലഭ്യമാക്കാൻ നടപടി
Mail This Article
കണ്ണൂർ∙ ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപകരണങ്ങൾ ലഭ്യമാക്കാൻ 1.45 കോടി രൂപ അനുവദിക്കാൻ നടപടിയായി. ജില്ലയിൽ 3605 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് അപര്യാപ്തത ഉള്ളതായി പഠന സർവേയിൽ കണ്ടെത്തിയിരുന്നു.ഡിജിറ്റൽ ഗ്യാപ്, വൈദ്യുതി മുടക്കം, നെറ്റ് കണക്ടിവിറ്റിയില്ലാത്തത്, ഉപകരണങ്ങൾ ഇല്ലാത്തത് തുടങ്ങിയ പ്രശ്നങ്ങളാണു പരിഹരിക്കപ്പെടേണ്ടത്.
പഠനോപകരണം ഇല്ലാത്തവരായി ജില്ലയിലുള്ളത് 2000 കുട്ടികളാണ്. ഇവർക്ക് സർക്കാർ മുൻകൈ എടുത്താണ് ഉപകരണങ്ങൾ ലഭ്യമാക്കുന്നത്. ഉപകരണം നൽകുന്നതിൽ ആദ്യ പരിഗണന പട്ടിക വർഗ വിദ്യാർഥികൾക്കായിരിക്കും. ജില്ലയിൽ പട്ടിക വർഗ വിഭാഗത്തിൽപെട്ട 655 പേർക്കാണ് സ്വന്തമായി ഓൺലൈൻ പഠനത്തിന് ഉപകരണം ഇല്ലാത്തതായി കണ്ടെത്തിയത്. പരമാവധി പേർക്ക് ടാബ്‌ലറ്റ് നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു.
ജില്ലയിൽ ഇന്റർനെറ്റ് ലഭ്യതയ്ക്ക് പൂർണമായും ഭാഗികമായും പ്രശ്‌നങ്ങളുണ്ട്. ഇതു പരിഹരിക്കുന്നതിന് ടെലികോം കമ്പനികളുടെ യോഗം കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചു ചേർത്തിരുന്നു. മൊബൈൽ ടവർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തുടർ നടപടികൾ ആലോചിക്കുന്നതിനായി 12 ന് 2ന് മന്ത്രി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ യോഗം ചേരും.