എംപിയുടെ ‘ഉറപ്പാണു നെറ്റ്വർക്ക്’ ക്യാംപെയ്ൻ; പിന്തുണയുമായി ഇരിട്ടി പൊലീസും
Mail This Article
ഇരിട്ടി∙ ഓൺലൈൻ പഠനത്തിനു സൗകര്യം ഇല്ലാത്ത ആദിവാസി വിദ്യാർഥികളെ സഹായിക്കാൻ ഡോ. വി.ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഉറപ്പാണ് നെറ്റ് വർക്ക്’ ക്യാംപെയ്നു പിന്തുണയുമായി ഇരിട്ടി പൊലീസും. ഇരിട്ടി പൊലീസ് സബ് ഡിവിഷൻ 20 മൊബൈൽ ഫോണുകളും 2 ടാബും നൽകും. ആദ്യഘട്ടമായി 14 സ്മാർട്ട് ഫോണുകളും 2 ടാബുകളും ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ഡോ. വി.ശിവദാസൻ എംപിക്കു കൈമാറി പേരാവൂർ നിയോജക മണ്ഡലത്തിലെ ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണു വി.ശിവദാസൻ എംപി ‘ഉറപ്പാണ് നെറ്റ് വർക്ക്’ ക്യാംപെയ്ൻ ആരംഭിച്ചത്.
പ്രയാസം അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിന് ആദ്യഘട്ടമെന്ന നിലയിൽ സ്മാർട്ട് ഫോണുകളും ടാബുകളും ടിവിയും വിതരണം ചെയ്യുന്നതാണു പദ്ധതി. സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെയും പിന്തുണ ഇതിനായി തേടുന്നുണ്ട്. ഡിവൈഎസ്പി ഓഫിസിൽ നടന്ന ചടങ്ങിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി.പി.കുഞ്ഞൂഞ്ഞ്, സിഐമാരായ അബ്ദുൽ മുനീർ, അബ്ദുൽ റഷീദ്, ടി.എ.അഗസ്റ്റിൻ, ഇരിട്ടി എസ്ഐ കെ.കെ.രാജേഷ് കുമാർ എന്നിവർ എന്നിവർ പങ്കെടുത്തു.
" ആദിവാസി മേഖലയിൽ നിന്നുള്ള ഒരു കുട്ടിക്കും വിദ്യാഭ്യാസം മുടങ്ങരുതെന്ന ലക്ഷ്യത്തിലാണ് ഉറപ്പാണ് നെറ്റ് വർക്ക് ക്യാംപെയ്ൻ ആരംഭിച്ചത്. മികച്ച പ്രതികരണമാണു ലഭിക്കുന്നത്. നൂറിലധികം ഫോണുകളും ടിവികളും അനുബന്ധ സഹായങ്ങളും ഇതിനകം നൽകാനായി. വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതോടൊപ്പം കോളനികളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ലൈബ്രറികൾ സ്ഥാപിക്കാനുള്ള നടപടികളുമുണ്ടാകും. ബന്ധപ്പെട്ടവരുമായി ഇക്കാര്യം ചർച്ച നടത്തിയിട്ടുണ്ട്." ഡോ. വി.ശിവദാസൻ എംപി