മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതിയുമായി 15 പഞ്ചായത്തുകൾ
Mail This Article
കണ്ണൂർ∙ ഖര–ജൈവ–രാസ മാലിന്യ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രവർത്തനവുമായി ജില്ലയിലെ 15 പഞ്ചായത്തുകൾ. ആദ്യഘട്ടത്തിൽ സമ്പൂർണ ശുചിത്വ പദ്ധതി രേഖയുമായാണു പ്രവർത്തനം. ഹരിത കേരളം ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് മാലിന്യ സംസ്കരണ പദ്ധതി തയാറാക്കുന്നത്. ജനകീയ സഹകരണത്തോടെ 3 വർഷത്തിനകം പദ്ധതി തയാറാക്കുകയാണ് ലക്ഷ്യം.
വിവര ശേഖരണം
വാർഡ് തല ജന പ്രതിനിധികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാർഡ് തല വിവര ശേഖരണം പൂർത്തിയാവുന്നതോടെ ഡേറ്റ വിശകലനം തുടങ്ങും. പഞ്ചായത്തുകൾ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്നു ഡേറ്റ വിശകലനത്തിൽ നിന്ന് ശാസ്ത്രീയ രീതിയിലൂടെ കണ്ടെത്തും. തുടർന്ന് വിദഗ്ധരെയും അനുഭവസ്ഥരെയും ഉദ്യോഗസ്ഥരെയും സാമൂഹിക നേതാക്കളെയും പങ്കെടുപ്പിച്ചുള്ള ശിൽപശാലകൾ നടക്കും.
അടുത്ത ഒരു മാസത്തിനകം വിശദമായ ശുചിത്വ - മാലിന്യ സംസ്കരണ രേഖ പഞ്ചായത്തുകളിൽ തയാറാകും. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ, ശുചിത്വ മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ് എന്നിവയ്ക്ക് പുറമേ സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ ലക്ഷ്യം നേടാനുള്ള രൂപരേഖ തയാറാക്കും. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ മുക്ത തദ്ദേശ സ്ഥാപനങ്ങളായി മാറണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ ചുവട് പിടിച്ചാണ് പദ്ധതി തയാറാക്കുന്നത്.
സർവേ, പഠനം
പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിലെ വീടുകൾ, കച്ചവട സ്ഥാപനങ്ങളുടെ എണ്ണം, ജൈവ കംപോസ്റ്റിങ് സംവിധാനങ്ങളുള്ള വീടുകളുടെ എണ്ണം, പൊതു സ്ഥാപനങ്ങളിലെ ശുചിത്വ സംവിധാനം, മാർക്കറ്റുകളിലെ മാലിന്യ സംസ്കരണം, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യത്തിന്റെ അളവ്. ഫാക്ടറികൾ, ബേക്കറി ഉൽപന്ന നിർമാണ സ്ഥാപനങ്ങൾ, തോടുകളുടെ വിവരങ്ങൾ, വിവിധ ജല സ്രോതസ്സുകൾ, അന്തരീക്ഷ സ്ഥിതി സംബന്ധിച്ച്, ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ വർഷങ്ങളിൽ വാർഡുകളിൽ നിർമിച്ച ജൈവ കംപോസ്റ്റ് സംബന്ധിച്ച വിവരങ്ങൾ, ക്വാറികളിലെ മാലിന്യങ്ങളുടെ അവസ്ഥ.
പഞ്ചായത്തുകൾ ഇവ
പെരളശേരി, ചിറക്കൽ, കണ്ണപുരം, ചെറുതാഴം, കരിവെള്ളൂർ, പരിയാരം, ചെങ്ങളായി, മലപ്പട്ടം, പടിയൂർ, പയ്യാവൂർ, പായം, കണിച്ചാർ, മുഴക്കുന്ന്, കതിരൂർ, കോട്ടയം.