ദിവസം 700 രൂപ വരെ, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഉത്തരേന്ത്യൻ സംഘങ്ങൾ
Mail This Article
കൂത്തുപറമ്പ്∙ റോഡരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള സംഘങ്ങൾ അടുത്ത കാലത്ത് നഗരത്തിൽ സ്ഥിരമായി കാണാം. കൂത്തുപറമ്പ് മേഖലയിൽ മാത്രം നിരവധി പേരാണ് ഇത്തരത്തിൽ സൈക്കിളിന് പിന്നിലെ വലിയ ചാക്കിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നാടിന് ശാപമാകുമ്പോൾ ഇവ ശേഖരിക്കുന്നതിന് സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചതോടുകൂടി പ്ലാസ്റ്റിക് മാലിന്യ സംസ്കരണം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചും ഹരിത കർമസേനകൾ വീടുകളും കടകളും കയറി പ്ലാസ്റ്റിക് ശേഖരിക്കാനും സംസ്കരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. നാമമാത്രമായ യൂസർ ഫീ നൽകേണ്ടതിനാൽ പലരും ഇതിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. പലരും റോഡരികിൽ മാലിന്യം വലിച്ചെറിയുകയാണ്. അതിനിടയിലാണ് വഴി നീളെ സൈക്കിളിന് പിന്നിൽ കെട്ടിയ വലിയ ചാക്കിൽ ഇത്തരം സംഘങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നത്. സ്ത്രീകളും ഈ സംഘത്തിലുണ്ട്.
രാവിലെ തുടങ്ങുന്ന പ്ലാസ്റ്റിക് ശേഖരണം വൈകിട്ടാണ് അവസാനിക്കുന്നത്. ദിവസം 700 രൂപ വരെ ഇവർക്ക് ലഭിക്കാറുണ്ട്. എല്ലാത്തരം പ്ലാസ്റ്റിക്കും ഇവർ ശേഖരിക്കുന്നുണ്ട്. ഇത് പിന്നീട് തലശ്ശേരിയിൽ എത്തിച്ച ശേഷം ഡൽഹിയിലേക്ക് കയറ്റി അയക്കുമെന്ന് അസം സ്വദേശികളായ മുസമ്മിലും ജാവേദും പറഞ്ഞു. ഇവ പ്ലാസ്റ്റിക് റീസൈക്ലിങ്ങിന് വിധേയമാക്കും.