മാംഗല്യവേളയിൽ മണ്ണിനൊരു സമ്മാനം; ആദ്യ ചടങ്ങ് ഓഡിറ്റോറിയത്തിന് പുറത്ത് വൃക്ഷത്തൈ നടൽ
Mail This Article
തളിപ്പറമ്പ് ∙ വിവാഹത്തിന് ശേഷം വരനും വധുവും നിർവഹിച്ച ആദ്യ ചടങ്ങ് ഓഡിറ്റോറിയത്തിന് പുറത്ത് വൃക്ഷത്തൈ നടൽ. വിവാഹത്തിനെത്തിയ അതിഥികൾക്കെല്ലാം വിവിധയിനം പച്ചക്കറി വിത്തുകളും നൽകി. തുടർന്ന് വീട്ടിൽ എത്തിയപ്പോൾ വീടിന് സമീപത്തും വൃക്ഷത്തൈ നട്ട് മാതൃകയായി. 4 ലക്ഷത്തിൽ അധികം അംഗങ്ങളുമായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കൃഷിത്തോട്ടം (കെടിജി) ഗ്രൂപ്പ് അഡ്മിനും പടപ്പേങ്ങാട് സ്വദേശിയുമായ ലിജോ ജോസഫും വെള്ളരിക്കുണ്ട് സ്വദേശി നിമ്മിയുമായുള്ള വിവാഹമാണ് കാർഷിക മേഖലയിലെ പ്രവർത്തനവുമായി വേറിട്ട് നിന്നത്.
തളിപ്പറമ്പ് ചിറവക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷമാണ് ഓഡിറ്റോറിയത്തിന് പുറത്ത് വിവാഹ വേഷത്തിൽ തന്നെ റംബൂട്ടാൻ തൈ നട്ടത്. കെടിജി പ്രവർത്തകരുടെ നേതൃത്വത്തിൽ ചടങ്ങിന് ക്ഷണിക്കപ്പെട്ടവർക്ക് ആശംസ കാർഡിനൊപ്പം വിവിധയിനം പയർ, മത്തൻ, താലോലി, വെണ്ട, മുളക് എന്നിവയുൾപ്പെടുന്ന പച്ചക്കറി വിത്തുകളും നൽകി. 4 ലക്ഷത്തിൽ അധികം പേരുടെ അഡ്മിൻ ആണെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം വളരെ കുറച്ച് പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്.
English Summary: A gift of soil at Wedding day