ADVERTISEMENT

കണ്ണൂർ∙ കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം ഇന്നലെ രാവിലെ മുതൽ ആവേശത്തിലായിരുന്നു. സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന് ആവേശം പകരാൻ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലും മതിലിലുമായി കാണികൾ ആദ്യം തന്നെ ഇരിപ്പിടം കയ്യടക്കി. കളി തുടങ്ങിയപ്പോഴേക്കും കടുത്ത വെയിൽ. നിലവിലെ ചാംപ്യൻമാരായ മണിപ്പൂർ എതിരില്ലാത്ത നാലു ഗോളുകളോടെ സീസണിലെ തേരോട്ടത്തിനു തുടക്കം കുറിച്ചു കഴി‍ഞ്ഞു. മുൻ ചാംപ്യൻഷിപ്പുകളിൽ നിന്നായി 20 കിരീടം സ്വന്തമാക്കിയ മണിപ്പൂരിനു കേരളത്തിന്റെ കാലാവസ്ഥ അത്രയ്ക്കങ്ങു പിടിക്കുന്നില്ല. 

സഹിക്കാൻ കഴിയാത്ത ചൂടാണെന്നു ടീമിനൊപ്പമുള്ള ഔദ്യോഗിക സംഘം പരിഭവം പറയുന്നു. ടീമിലെ ഭൂരിഭാഗം പേരും കേരളത്തിൽ വരുന്നത് ആദ്യമായിട്ടാണ്. നാട്ടുകാരുടെ ആവേശം കണ്ടപ്പോൾ സ്വന്തം നാടിനെ കുറിച്ച് ഓർമ വന്നെന്ന് സംഘത്തിലുള്ളവർ പറയുന്നു. മണിപ്പൂരിലെ ജനങ്ങളും കാൽപന്തുകളിയെ സ്നേഹിക്കുന്നവരാണ് ദാ..ഈ നാട്ടുകാരെ പോലെ...! പുറത്തിരിക്കുന്ന കാണികളെ ചൂണ്ടിക്കൊണ്ടും ഇടയ്ക്കിടെ വെളളം കുടിച്ചും മണിപ്പൂർ സംഘാംഗം പറഞ്ഞു. 

കോവിഡ് ഭീഷണിയുള്ളതിനാൽ ബയോബബിൾ‍ സുരക്ഷയിലാണ് ടീമംഗങ്ങളും കോച്ചും ഉൾപ്പെടെയുള്ള സംഘം. താമസം എവിടെ എന്നു ചോദിച്ചപ്പോൾ നല്ല സ്റ്റൈലായി പറഞ്ഞു, മട്ടന്നൂരിലെ ഒരു ഹോട്ടലിലാണെന്ന്. കണ്ണൂരിലെ തേങ്ങയിട്ട മീൻകറിയുടെയും പലഹാരങ്ങളുടെയും രുചിയെ കുറിച്ചു പറയുമ്പോൾ സ്റ്റേഡിയത്തിൽ മൂന്നാമത്തെ ഗോളിന്റെ ആരവം മുഴങ്ങിക്കഴിഞ്ഞിരുന്നു. 

എന്നാൽ കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടതിനാൽ ടീം അംഗങ്ങൾക്ക് തനത് രുചി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. മണിപ്പൂർ ടീം കോച്ച് ഒയിനം ബെംബം ദേവിക്ക് കൃത്യനിഷ്ഠയിൽ വിട്ടുവീഴ്ചയില്ല, അത് ഭക്ഷണ ക്രമത്തിലായാലും പരിശീലനത്തിലായാലും. ഉച്ചഭക്ഷണത്തിനു ശേഷമുള്ള ചെറിയ വിശ്രമത്തിനു ശേഷം അംഗങ്ങൾക്കുള്ള ക്ലാസ്, ശേഷം ചെറിയ ഇടവേള, കൃത്യം അഞ്ചരയായപ്പോൾ പരിശീലനത്തിന് ടീം അംഗങ്ങൾക്കൊപ്പം സ്റ്റേഡിയത്തിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com