അധ്യാപകൻ കെ.മുരളീധരന്റെ വിയോഗം; ദുഃഖിച്ചു നാട്
Mail This Article
വയക്കര ∙ റിട്ട. പ്രധാന അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ വയക്കരയിലെ കെ.മുരളീധരന്റെ വിയോഗം നാടിനു ദുഃഖമായി. 35 വർഷത്തോളം അധ്യാപന രംഗത്തു ശ്രദ്ധേയനായ മുരളീധരൻ കലാ – സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികച്ച അധ്യാപകർക്കുള്ള അവാർഡുകൾ ലഭിച്ച അപൂർവം ചിലരിൽ ഒരാളാണ് വയക്കരയുടെ സ്വന്തം ‘മുരളി’. ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ഓണററി സെക്രട്ടറിയായി 5 വർഷം സേവനം അനുഷ്ഠിച്ചിരുന്നു.
നാടക രചനയിലും സംവിധാനത്തിലും അഭിനയത്തിലും ഒട്ടേറെ പുരസ്കാരങ്ങൾ മുരളിയെ തേടിയെത്തിയിരുന്നു. അൻപതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം അന്നു രാഷ്ട്രപതി ആയിരുന്ന കെ.ആർ.നാരായണിൽ നിന്നാണ് ഏറ്റുവാങ്ങിയത്. വൃക്ക സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന മുരളീധരൻ കഴിഞ്ഞ ദിവസം എർണാകുളത്തു വച്ചാണു മരിച്ചത്. വാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ഒട്ടേറെപ്പേർ എത്തി.
ടി.ഐ.മധുസൂദനൻ എംഎൽഎ, ടി.വി.രാജേഷ്, സി.കൃഷ്ണൻ, പെരിങ്ങോം വയക്കര, ചെറുപുഴ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റുമാർ, ഇതര ജനപ്രതിനിധികൾ, വിവിധ സ്കൂൾ പിടിഎ കമ്മിറ്റികൾ, എസ്എസ്എൽസി ബാച്ചുകൾ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം നടത്തി.