സിൽവർ ലൈൻ സർവേയ്ക്ക് ജിപിഎസ്: കല്ലുകൾ ഇനിയെന്തു ചെയ്യും? 30 ലക്ഷത്തിന്റെ നഷ്ടമെന്ന് കമ്പനി ഉടമ
Mail This Article
കണ്ണൂർ∙ കെ.റെയിൽ സർവേ ഇനി ജിപിഎസ് സംവിധാനം വഴിയാകുമെന്നു വന്നതോടെ കെ റെയിൽ സർവേയ്ക്കായി തയാറാക്കിയ സർവേക്കല്ലുകൾ പാഴാകുമോയെന്ന് ആശങ്ക. കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി പറയുന്നുണ്ടെങ്കിലും നേരത്തേ ഓർഡർ ചെയ്യപ്പെട്ട രീതിയിൽ കല്ലുകൾ ആവശ്യമായി വരുമോയെന്നാണ് സർവേക്കല്ലുകളുടെ നിർമാണ കരാർ ഏറ്റെടുത്തവരുടെ ആശങ്ക.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ സർവേയ്ക്ക് കല്ല് നിർമിക്കുന്നതിന് വേണ്ടി കെ.റെയിൽ ഉദ്യോഗസ്ഥർ കരാർ നൽകിയത് കണ്ണൂർ വട്ടപൊയിലിലെ കോൺക്രീറ്റ് ഉൽപന്ന നിർമാണ കമ്പനിക്കാണ്. ഇവരുടെ പക്കൽ 6000 കുറ്റികൾ ബാക്കിയുണ്ട്. 2019 ലാണ് കരാർ ലഭിച്ചത്.7500 കുറ്റികൾ നിർമിച്ചു. ഇതിൽ 1500 കല്ലുകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയി. ബാക്കി ഏറ്റെടുത്തില്ലെങ്കിൽ 30 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടാകുകയെന്ന് കമ്പനി ഉടമ പറയുന്നു.
കുറ്റി ഒന്നിന് ചെലവ് 500 രൂപയാണ്. കുറ്റി നിർമിക്കുന്നത് ഇരുമ്പ് അച്ചിലാണ്. ഒരു ഇരുമ്പ് അച്ച് നിർമിക്കാൻ 3000 രൂപയാണ് ചെലവ്. 110 അച്ചുകളും നിർമിച്ചിരുന്നു. സർവേ ഇനി ജിപിഎസ് സംവിധാനം വഴിയാണെന്ന് പ്രഖ്യാപിച്ചത് അറിഞ്ഞ ഉടനെ തന്നെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഉടമ പറയുന്നു.