യുവതിയുടെ കൺമുന്നിൽ അച്ഛനും മകനും ലോറിക്കടിയിൽപെട്ടു മരിച്ചു
Mail This Article
കണ്ണൂർ ∙ ലോറിയിടിച്ചു ബൈക്കിൽ നിന്നു വീണ മുത്തച്ഛനും പേരക്കുട്ടിയും അതേ ലോറിക്കടിയിൽപെട്ടു മരിച്ചു. സമീപത്തെ കടയിൽ നിന്നു രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ യുവതി അപകടം പറ്റിയതു തന്റെ അച്ഛനും മകനുമാണെന്നറിഞ്ഞു നിലവിളിച്ചതോടെ ഓടിക്കൂടിയവരും പകച്ചുപോയി. അവസാനശ്വാസത്തിലും മുത്തച്ഛനെ കെട്ടിപ്പിടിച്ചു റോഡിൽ കിടന്ന ഒൻപതുകാരൻ നാടിനു കണ്ണീർക്കാഴ്ചയായി. പള്ളിക്കുന്ന് എടച്ചേരി കൊമ്പ്രക്കാവിനു സമീപം നവനീതത്തിൽ മഹേഷ് ബാബു (60), മകൾ പി.നവ്യയുടെ മകൻ ആഗ്നേയ് (9) എന്നിവരാണു മരിച്ചത്.
പള്ളിക്കുളത്ത് ദേശീയപാതയിൽ നവ്യ ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിനടുത്ത് ഇന്നലെ രാവിലെ 11ന് ആയിരുന്നു അപകടം. ശബ്ദം കേട്ട് സമീപത്തെ കടയിലെ സുഹൃത്തിനൊപ്പം ഓടിയെത്തിയതാണു നവ്യ. അപകടത്തിൽപ്പെട്ടത് അച്ഛനാണെന്നു തിരിച്ചറിഞ്ഞതോടെ നവ്യ അലറിക്കരഞ്ഞു. മകൻ അവിടെയുണ്ടോ എന്നു ചോദിച്ചു നവ്യ കുഴഞ്ഞുവീണു. ഇതോടെയാണ് നവ്യയുടെ അച്ഛനും മകനുമാണ് അപകടത്തിൽപ്പെട്ടതെന്ന് സമീപത്തുണ്ടായിരുന്നവർക്കു മനസ്സിലായത്. ഇവർ ചേർന്ന് നവ്യയെ കടയിലേക്കു തിരിച്ചെത്തിച്ചു.
വീട്ടിലേക്കു സാധനങ്ങൾ വാങ്ങാനാണ് മഹേഷും ആഗ്നേയും പോയത്. ഇതിനിടെ ഗ്യാസ് സിലിണ്ടറുകളുമായി മംഗളൂരുവിലേക്കു പോയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് ലോറി കയറിയിറങ്ങി. ബൈക്കിൽ മഹേഷിനെ കെട്ടിപ്പിടിച്ചിരുന്ന ആഗ്നേയ് മരണത്തിലും ആ കൈ വിട്ടിരുന്നില്ല. ആ കാഴ്ച കാണാനാകാതെ പലരും കണ്ണു തുടച്ചു മടങ്ങി. ഉടൻ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെ 11നു പയ്യാമ്പലത്ത് ഇരുവരുടെയും സംസ്കാരം നടത്തും. തളാപ്പ് എസ്എൻ വിദ്യാമന്ദിറിൽ നാലാം ക്ലാസിൽ പഠിക്കുന്ന ആഗ്നേയിന്റെ പിതാവ് പ്രവീൺ വിദേശത്തു നിന്ന് ഇന്നു രാവിലെ നാട്ടിലെത്തും. ചിറക്കൽ ക്ഷീരോൽപാദക സംഘം മുൻ ജീവനക്കാരനാണു മഹേഷ് ബാബു. വിനീതയാണു ഭാര്യ. നിഖിൽ മകനാണ്. സഹോദരങ്ങൾ: മോഹനൻ, ബേബി, വാസന്തി, ശൈലജ, ശ്യാമള.