പെട്ടെന്ന് പെട്രോൾ നൽകിയില്ലെന്ന് ആരോപിച്ച് ജീവനക്കാരനു ക്രൂര മർദനം; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ
Mail This Article
തളിപ്പറമ്പ് ∙ പെട്രോൾ പമ്പിൽ പെട്ടെന്ന് പെട്രോൾ നൽകിയില്ലെന്ന് ആരോപിച്ച് ജീവനക്കാരനു ക്രൂര മർദനം. മന്ന എൻഎഫ് ഫ്യൂവൽസ് ജീവനക്കാരൻ കുറുമാത്തൂർ പാറാട് ചെക്കന്റകത്ത് അബ്ദുൽ ലത്തീഫിനാണ് (48) മർദനമേറ്റത്. വാനിലെത്തിയ ആളാണു മർദിച്ചത്. മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മറ്റൊരു വാഹനത്തിനു പെട്രോൾ നൽകിയിരുന്ന അബ്ദുൽ ലത്തീഫിനോട് വാഹനത്തിൽ നിന്നു പുറത്തിറങ്ങിയ യുവാവ് കയർക്കുന്നതും പിന്നീട് പമ്പിന് സമീപത്തു നിന്ന് ഉപകരണമെടുത്ത് മർദിക്കുന്നതും മർദനമേറ്റ അബ്ദുൽ ലത്തീഫ് നിലത്ത് വീഴുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം.
ഇവരുടെ മധ്യത്തിൽ പെട്ടുപോയ പെട്രോൾ പമ്പിലെ വനിതാ ജീവനക്കാരി തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടരുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റു വീണ അബ്ദുൽ ലത്തീഫിനെ മറ്റു ജീവനക്കാരും പെട്രോൾ നിറയ്ക്കാനെത്തിയ ചിലരും ചേർന്ന് താങ്ങിയെഴുന്നേൽപ്പിച്ച ശേഷവും യുവാവ് മർദിക്കുന്നതും വിഡിയോയിൽ ഉണ്ട്. 23ന് 11.30നാണ് അക്രമം നടന്നത്. സംഭവത്തിൽ വാൻ ഓടിച്ചിരുന്ന കെ.സിനാൻ എന്നയാളുടെ പേരിൽ പൊലീസ് കേസെടുത്തു. പ്രതിയെ ഉടൻ പിടികൂടാൻ നിർദേശം നൽകിയതായി ഡിവൈഎസ്പി വിനോദ് കുമാർ പറഞ്ഞു.