വാങ്ങി ഒരാഴ്ചയ്ക്കിടെ സ്കൂട്ടർ കത്തി; പൊലീസ് ഇടപെട്ട് തുക തിരിച്ചുനൽകി
Mail This Article
പിണറായി∙ വാങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഓട്ടത്തിനിടയിൽ തീ പടർന്ന ഇരുചക്രവാഹനത്തിന്റെ മുഴുവൻ തുകയും പൊലീസിന്റെ ഇടപെടലിൽ ഉപഭോക്താവിന് തിരിച്ചുകിട്ടി. പാതിരിയാട് കച്ചേരിമെട്ട രേഷ്മ നിവാസിൽ പി.കെ. രേഷ്മ(26)യാണ് പുതിയ സ്കൂട്ടർ വാങ്ങിയത്.
ഓടിക്കുന്നതിനിടയിൽ നിന്നുപോയ വാഹനത്തിൽ നിന്നു തീ ആളി. ഷോറൂമിൽ വിവരം പറഞ്ഞപ്പോൾ അവർ കൈമലർത്തി. ഇതേത്തുടർന്ന് യുവതിയും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി എസ്ഐ. ഇ.കെ. രമ്യയെ വിവരം ധരിപ്പിച്ചു.
എസ്ഐ വിളിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. സുരക്ഷിതത്വമില്ലാത്ത വാഹനം നന്നാക്കി നൽകുകയല്ല വേണ്ടത് പുതിയ വാഹനം നൽകുകയോ അല്ലാത്ത പക്ഷം പരാതിക്കാരി നൽകിയ പണം തിരിച്ചു നൽകി വാഹനം ഷോറും തിരിച്ചെടുക്കണമെന്ന് എസ്ഐ പറഞ്ഞപ്പോൾ ഷോറൂമുകാർ വഴങ്ങി. രേഷ്മയ്ക്ക് മുഴുവൻ തുകയും തിരിച്ചു നൽകി.