എയ്യൻകല്ല് ക്വാറിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
Mail This Article
ചെറുപുഴ∙ എയ്യൻകല്ല് ക്വാറിയിൽ നിന്നുമുള്ള മാലിന്യങ്ങൾ ഒഴുക്കിവിട്ടു സമീപത്തെ ജലസ്രോതസ്സുകൾ മലിനമാക്കുന്നുവെന്ന പരാതിയെ തുടർന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജല സ്രോതസ്സുകൾ മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ദപ്പൻതോട് സംരക്ഷണ സമിതി നൽകിയ പരാതിയെ തുടർന്നാണു ഉദ്യോഗസ്ഥ സംഘം ക്വാറി സന്ദർശിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് അസി.എൻജിനീയർ എം.ജോഷിലയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെയാണു ക്വാറി സന്ദർശിച്ചു നാട്ടുകാരിൽ നിന്നും ക്വാറിയുടമയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
ക്വാറിയും മന്ദപ്പൻ തോടും തമ്മിലുള്ള അകലവും തോടിനു സമീപം മണ്ണും കല്ലും നിക്ഷേപിക്കുന്നതും മറ്റും ഉദ്യോഗസ്ഥർ പരിശോധിച്ചു. ക്വാറി മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ പ്രദേശവാസികൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണു ക്വാറി പ്രവർത്തിപ്പിക്കുന്നതെന്ന് ക്വാറിയുടമയും വ്യക്തമാക്കി. പരിശോധനയിൽ ബോധ്യമായ കാര്യങ്ങൾ അടുത്ത ദിവസം തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അസി. എൻജിനീയർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ക്വാറിയിൽ നിന്നു മലിനജലം ഒഴുക്കിവിട്ടുവെന്ന് ചൂണ്ടിക്കാട്ടി മന്ദപ്പൻ തോട് സംരക്ഷണ സമിതി ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു. ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാക്കുവെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.