സ്വകാര്യബസിലും സിഎൻജി വിപ്ലവം
Mail This Article
കണ്ണൂർ∙ സിഎൻജി (സമ്മർദിത പ്രകൃതി വാതകം) ഉപയോഗിച്ചുള്ള ആദ്യ സ്വകാര്യ ബസ് ജില്ലയിൽ സർവീസ് തുടങ്ങി. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ കോഴിക്കോട് മൂടാടി സ്വദേശി കൃഷ്ണരാജിന്റെ ഉടമസ്ഥതയിലുള്ള ലെക്സാ ബസ് ആണ് സിഎൻജിയിൽ സർവീസ് നടത്തുന്നത്. 5 ലക്ഷം രൂപയാണ് സിഎൻജിയിലേക്കു മാറ്റാൻ വേണ്ടി വന്നത്. എറണാകുളം മെട്രോ ഫ്യൂവൽ എന്ന സ്ഥാപനമാണ് ടാങ്ക് മാറ്റി സ്ഥാപിച്ചത്. ദിവസം 365 കിലോമീറ്റർ ബസ് സഞ്ചരിക്കുന്നുണ്ട്. സിഎൻജി കിലോയ്ക്ക് 85 രൂപയാണ് വില. കോഴിക്കോട് നിന്ന് ദിവസവും രാവിലെ ടാങ്ക് മുഴുവൻ സിഎൻജി നിറയ്ക്കും. കോഴിക്കോട് സ്വദേശി ബൈജു ഡ്രൈവറും ആലക്കോട് സ്വദേശി ബിജീഷ് കണ്ടക്ടറുമാണ്.
നേട്ടങ്ങൾ പലവിധം
∙ പെട്രോൾ–ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ധനമാണിത്. സിഎൻജിയുടെ ജ്വലനം പുറത്ത് വിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്.
∙ ഇതിനു വായുവിനേക്കാൾ ഭാരം കുറവായത് കൊണ്ട് തന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്ന പക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ച് ചേരും. ഇതിനാൽ തന്നെ സിഎൻജി മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതമാണ്.
∙ സിഎൻജി വാഹനം ഓടുമ്പോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ശബ്ദം കുറവാണ്.
∙ ചെലവും കുറവാണ്. ഒരു ലീറ്റർ ഡീസൽ ഉപയോഗിച്ച് 3 കിലോ മീറ്റർ മാത്രമേ ഓടാൻ കഴിയൂ എങ്കിൽ ഒരു കിലോ സിഎൻജി ഉപയോഗിച്ച് ബസിനു 4 കിലോ മീറ്ററിൽ അധികം ഓടാൻ കഴിയും.