പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ 3 ബസുകൾ പിടികൂടി
Mail This Article
ഇരിട്ടി∙ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേഖലയിൽ മോട്ടർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കി. പെർമിറ്റ് ഇല്ലാതെയും നികുതി അടയ്ക്കാതെയും ഓടുന്ന സ്വകാര്യ ബസുകൾ കണ്ടെത്തുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിൽ 3 ബസുകൾ പിടികൂടി. ബസുകൾ കൊട്ടിയൂരിലേക്ക് സർവീസ് നടത്തുകയായിരുന്നു. ഇതിൽ പെർമിറ്റ് ഇല്ലാതെയും നികുതി അടയ്ക്കാതെയും ഓടിയ ബസിന് 15000 രൂപയും പെർമിറ്റ് മാത്രം ഇല്ലാതിരുന്ന ബസിന് 7500 രൂപയും പിഴ ചുമത്തി.
നികുതി അടയ്ക്കാതെ ഓടിയതിനു 2 –ാം തവണ പിടികൂടിയ ബസിന് 17500 രൂപയും പിഴ ഈടാക്കി. കഴിഞ്ഞ ദിവസം ഉളിയിൽ, പെരുമ്പറമ്പ് എന്നിവിടങ്ങളിലായി 2 കാൽനട യാത്രക്കാർ വാഹനം ഇടിച്ചു മരിച്ചിരുന്നു. ഇരിട്ടി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.വൈകുണ്ഠൻ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനിൽ കുമാർ, ഡി.കെ.ഷീജി എന്നിവരുടെ നേതൃത്വത്തിലാണ് ബസ്സുകൾക്ക് എതിരെ നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നിരത്തിലെ അപകടങ്ങൾ ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായി മേഖലയിൽ മോട്ടർ വാഹന വകുപ്പ് തുടർച്ചയായി പരിശോധനകൾ നടത്തുന്നുണ്ട്.
ഏപ്രിൽ മാസം മാസം 118 കേസുകൾ പിടികൂടി. ഈ മാസം ഇതുവരെ 105 കേസുകൾ പിടികൂടി. 223 കേസുകളിൽ ആയി 7 ലക്ഷം രൂപയിൽ അധികം പിഴ ഈടാക്കി. അമിത വേഗം, അനധികൃത പാർക്കിങ്, കാലഹരണപ്പെട്ട രേഖകൾ ഉപയോഗിക്കൽ, ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതു ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കാണു കേസ്. ബ്രേക് ലൈറ്റ് ഇല്ലാതെ ഓടിയതിനു 14 വാഹന വാഹനങ്ങൾക്ക് എതിരെയും പിഴ ചുമത്തി.
"മഴക്കാലം കൂടി ആരംഭിച്ചതിന്റെ ജാഗ്രത വാഹനം ഓടിക്കുന്നവർക്കു ഉണ്ടാവണം. രാത്രി യാത്രയിൽ എതിരെ വാഹനങ്ങൾ വരുമ്പോൾ ഹെഡ് ലൈറ്റ് ഡിം ചെയ്തു നൽകാതിരിക്കുന്ന കുറ്റകൃത്യം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്നതു സംബന്ധിച്ചും വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ട്. കർശന നടപടികൾ ഉണ്ടാവും." - എ.സി.ഷീബ, ജോയിന്റ് ആർടിഒ, ഇരിട്ടി