സിപിഎം നടത്തുന്നത് ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം: പി.എം.എ.സലാം
Mail This Article
കണ്ണൂർ∙ മത, സാമുദായിക സംഘടനകളിൽ അനൈക്യം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണ് സിപിഎം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ആരോപിച്ചു. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞിരുന്ന പണ്ടത്തെ കേരളമല്ല ഇപ്പോൾ. പരസ്പര വിശ്വാസം തകർക്കും വിധം ജനങ്ങളിൽ ഭിന്നതയുണ്ടാക്കി നാടിന്റെ സമാധാനം തകർക്കുന്ന നിലപാടാണ് സിപിഎം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.എം.എ.സലാം. ക്രിസ്തീയ, മുസ്‌ലിം സൗഹാർദം തകർത്ത് പിന്നാക്ക ജന വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുക വഴി യുഡിഎഫിനെ തകർക്കാനാണ് സിപിഎം ശ്രമം.
വർഗീയപരമായ നിലപാടാണ് സിപിഎം സെക്രട്ടറിയിൽ നിന്നു പോലും ഉണ്ടാകുന്നത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് ഇതര സമുദായങ്ങളുടെ പ്രീതി പിടിച്ചു പറ്റാനുള്ള തന്ത്രമാണ്. ദേവസ്വം ബോർഡിൽ ഉൾപ്പെടെ അതത് സമുദായങ്ങളെ നിയമിക്കുന്നിടിത്ത് ഒരു വിഭാഗത്തിന് അർഹതപ്പെട്ടതും തട്ടിയെടുക്കാനാണ് സിപിഎം നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നതെന്നും പി.എം.എ.സലാം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.സി.മായിൻ ഹാജി, സി.എച്ച്.റഷീദ്, അബ്ദുറഹ്മാൻ കല്ലായി, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കളത്തിൽ അബ്ദുല്ല, അബ്ദുൽ കരീം ചേലേരി എന്നിവർ പ്രസംഗിച്ചു.