സ്കൂൾ വിപണിയിൽ പ്രവേശനോത്സവം
Mail This Article
കണ്ണൂർ ∙ അധ്യയനം ആരംഭിക്കാൻ ചുരുങ്ങിയ ദിനം മാത്രം ബാക്കിയിരിക്കെ ജില്ലയിൽ സ്കൂൾ വിപണി സജീവം. കോവിഡ് തീർത്ത പ്രതിസന്ധിയിൽ 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂൾ വിപണിയിൽ ആളനക്കമുണ്ടാകുന്നത്. മിക്ക കടകളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും തിരക്കാണ്. മുൻ വർഷങ്ങളെക്കാൾ മിക്കതിനും 15 ശതമാനം വരെ വില കൂടിയിട്ടുണ്ട്.വിപണിയിൽ കുട്ടികളെ ആകർഷിക്കുന്ന വ്യത്യസ്തത ഇത്തവണ കുറവാണ്. അതേസമയം കോവിഡിനു ശേഷം വിപണിക്ക് തിരിച്ചു വരവിനുള്ള കരുത്താകുന്നതാണ് സ്കൂൾ വിപണിയിലെ തിരക്ക്. വരും ദിവസങ്ങളിൽ ഇനിയും തിരക്ക് വർധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
കളറാകണം കുടയും ബാഗും
ബാഗുകളാണു വിപണിയിലെ താരം. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം പതിച്ച പ്രിന്റഡ് ബാഗുകളോടാണ് കുട്ടികൾക്ക് പ്രിയം. 250 രൂപ മുതൽ ഈ ബാഗുകൾ ലഭ്യമാണ്. 2,000 രൂപ വരെയുള്ള ബാഗുകളുണ്ട്. മഴ തുടങ്ങിയതോടെ കുട വിൽപനയും പൊടിപൊടിക്കുകയാണ്. ബഹുവർണത്തിൽ ചിത്രങ്ങൾ ആലേഖനം ചെയ്തതുമായ കുടകളാണ് കുട്ടികൾക്ക് വേണ്ടത്. 200 രൂപ മുതൽ ഇവ ലഭിക്കും. 135 രൂപയുള്ള ടോയ് കുടകളാണു കുഞ്ഞു കുട്ടികൾക്ക് ഇഷ്ടം. ചെറിയ കാലൻ കുടയും വിറ്റഴിയുന്നുണ്ട്. കോട്ടുകൾക്കും ആവശ്യക്കാരുണ്ട്. 200 രൂപ മുതൽ കുട്ടികളുടെ റെയിൻ കോട്ടുകൾ വിപണിയിൽ ലഭ്യമാണ്. ലഞ്ച് ബോക്സ് 25 രൂപ മുതൽ ലഭിക്കും.
അമ്പമ്പോ വില കൂടി
നോട്ട്ബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെൻസിൽ, ബ്രൗൺ പേപ്പർ എന്നിവയ്ക്കെല്ലാം മുൻ വർഷങ്ങളിലേതിനേക്കാൾ വില വർധിച്ചിട്ടുണ്ട്. പ്രിന്റിങ് മേഖലയിലെ വിലക്കയറ്റം പുസ്തകത്തിന്റെ വില കൂടാനും ഇടയാക്കി. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് 50-10 രൂപയാണ് വില. 15 രൂപ മുതൽ നോട്ട്ബുക്കുകൾ ലഭ്യമാണ്. കഴിഞ്ഞ വർഷം 45 രൂപയ്ക്ക് വിറ്റ കോളജ് നോട്ട്ബുക്കിന് ഇത്തവണ 50 രൂപയാണ് വില. ഡിമാന്റിനനുസരിച്ച് മിക്ക കടകളിലും ഉൽപന്നങ്ങളുടെ സ്റ്റോക്കില്ല. കമ്പനികൾ ഉൽപന്നങ്ങളുടെ നിർമാണം കുറച്ചതാണ് സ്റ്റോക്ക് കുറയാനിടയാക്കിയത്.