വീണ്ടും സംസ്ഥാനത്ത് ഒന്നാമത്; വിജയത്തിളക്കത്തിൽ കണ്ണൂർ
Mail This Article
കണ്ണൂർ ∙ എസ്എസ്എൽസി പരീക്ഷയിൽ 99.77 ശതമാനം വിജയവുമായി സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ല വീണ്ടും ഒന്നാമത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ 212 സ്കൂളുകളിൽ നിന്നായി ആകെ 35,197 കുട്ടികൾ പരീക്ഷ എഴുതിയതിൽ 35,115 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിൽ 4158 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്.
ജില്ലാ പഞ്ചായത്ത് ഡയറ്റിന്റെ സഹായത്തോടെ സ്റ്റെപ്സ് എന്ന പേരിൽ തയാറാക്കി നൽകിയ പഠന സഹായിയും മുന്നേറാം ആത്മവിശ്വാസത്തോടെ എന്ന ക്യാംപെയ്നും വിജയശതമാനം ഉയർത്താൻ സഹായിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനു മുന്നിൽ നടന്ന വിജയാഘോഷത്തിൽ ഡിഡിഇ കെ.ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ.സതീഷ് ബാബു എന്നിവരും പങ്കെടുത്തു. എസ്എസ്എൽസി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘മുകുളം’ ആയിരുന്നു.
2006 ൽ നടപ്പാക്കിയ പദ്ധതിയെത്തുടർന്നാണ് വിജയശതമാനത്തിൽ സംസ്ഥാന തലത്തിൽ കണ്ണൂർ മുന്നിലെത്താൻ തുടങ്ങിയത്. മുകുളം നടപ്പാക്കിയ ആദ്യ വർഷം തന്നെ (2006–2007) കണ്ണൂർ സംസ്ഥാനത്ത് ഒന്നാമതെത്തി. കോവിഡ് കാലഘട്ടമായതിനാൽ കഴിഞ്ഞ തവണ ‘ആശങ്ക വേണ്ട അരികിലുണ്ട്’ എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഫലമായി സംസ്ഥാന തലത്തിൽ കഴിഞ്ഞ തവണയും കണ്ണൂർ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഇടപെടൽ ആരംഭിച്ച ശേഷം ഇതു 11ാം തവണയാണ് കണ്ണൂർ സംസ്ഥാനത്ത് ഒന്നാമതെത്തുന്നത്.
നേട്ടം ആവർത്തിച്ച് കടമ്പൂർ എച്ച്എസ്എസ്
കണ്ണൂർ∙ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച സ്കൂളുകളുടെ പട്ടികയിൽ ഇത്തവണയും ജില്ലയിൽ ഒന്നാമതെത്തി കടമ്പൂർ എച്ച്എസ്എസ്. 1234 കുട്ടികളാണ് കടമ്പൂരിൽ നിന്നു പരീക്ഷയെഴുതി വിജയിച്ചത്. ഇവരിൽ 193 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് രണ്ടാം സ്ഥാനവും കടമ്പൂരിനാണ്.
1255 കുട്ടികളെ വിജയിപ്പിച്ച മലപ്പുറം കോട്ടുക്കര പിപിഎംഎച്ച്എസ്എസും കടമ്പൂരും മാത്രമാണ് ആയിരത്തിലേറെ കുട്ടികളെ പരീക്ഷയ്ക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾ. അഞ്ഞൂറിലേറെ കുട്ടികൾ പരീക്ഷയെഴുതി എല്ലാവരും വിജയിച്ച 21 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഏഴെണ്ണം കണ്ണൂർ ജില്ലയിൽ നിന്നുള്ളവയാണ്. 981 കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച പെരിങ്ങത്തൂർ എൻഎഎം എച്ച്എസ്എസാണ് ജില്ലയിൽ രണ്ടാമത്.
629 കുട്ടികൾ പരീക്ഷയെഴുതി എല്ലാവരെയും വിജയിപ്പിച്ച പെരളശ്ശേരി എകെജി സ്മാരക ഗവ. എച്ച്എസ്എസാണ് സർക്കാർ വിദ്യാലയങ്ങളിൽ ജില്ലയിൽ മുന്നിൽ. തളിപ്പറമ്പ് മൂത്തേടത്ത് എച്ച്എസ് (568), അഞ്ചരക്കണ്ടി എച്ച്എസ്എസ് (550), കൂടാളി എച്ച്എസ്എസ് (533), രാമവിലാസം എച്ച്എസ്എസ് ചൊക്ലി (511) എന്നീ സ്കൂളുകളാണ് ജില്ലയിൽ അഞ്ഞൂറിലേറെ കുട്ടികൾ പരീക്ഷയെഴുതി എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാലയങ്ങൾ.
ഉപരിപഠനം തടസ്സമാവില്ല; ആവശ്യമെങ്കിൽ ഇടപെടുമെന്ന് ജില്ലാ പഞ്ചായത്ത്
കണ്ണൂർ ∙ എസ്എസ്എൽസി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലയിൽ വിദ്യാർഥികൾക്ക് തുടർ പഠനത്തിനു സീറ്റുകൾക്ക് ക്ഷാമമുണ്ടാകില്ല. ഹയർസെക്കൻഡറി ഉൾപ്പെടെ കോഴ്സുകളിൽ ആവശ്യത്തിന് സീറ്റുകളുണ്ട്. ഇഷ്ടാനുസരണം കോഴ്സുകൾ തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. 35115 പേരാണ് ജില്ലയിൽ നിന്ന് ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്.
ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ നിലവിലെ എണ്ണം 33660 ആണ്. വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക് എന്നിവിടങ്ങളിലുള്ള പ്രവേശനത്തിന് ഏകദേശം 7500 സീറ്റുകളും ജില്ലയിലുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം കൂടി ഇനി വരാനുണ്ട്. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ ആവശ്യമെങ്കിൽ അക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
സമ്പൂർണ എ പ്ലസ് നേട്ടം 4158 പേർക്ക്
വിജയശതമാനത്തിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവേ വന്നുള്ളൂ എങ്കിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണ 11,816 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോൾ ഇത്തവണ സമ്പൂർണ എ പ്ലസ് ജേതാക്കളുടെ എണ്ണം 4158ലേക്ക് കുറഞ്ഞു. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 243 ആൺകുട്ടികളും 607 പെൺകുട്ടികളും ഉൾപ്പെടെ 850 പേരും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 509 ആൺകുട്ടികളും 1239 പെൺകുട്ടികളും ഉൾപ്പെടെ 1748 പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ 466 ആൺകുട്ടികളും 1094 പെൺകുട്ടികളും ഉൾപ്പെടെ 1560 പേരുമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.