ഓപ്പറേഷൻ റേസ്: 19 വാഹനങ്ങൾ കുടുങ്ങി
Mail This Article
കണ്ണൂർ ∙ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന ടോപ്പ് ഗിയറിലായതോടെ റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്കു വേഗം കുറഞ്ഞു തുടങ്ങി. ബൈക്കുകളുടെ മത്സരയോട്ടം തടയാൻ ആരംഭിച്ച ഓപ്പറേഷൻ റേസ് വാഹന പരിശോധന 3 ദിവസം പിന്നിടുമ്പോൾ ജില്ലയിലെ തലശ്ശേരി, ഇരിട്ടി, കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് ആർടി ഓഫിസ് പരിധിയിൽ കുടുങ്ങിയത് 19 ഇരുചക്രവാഹനങ്ങൾ.
36,800 രൂപ പിഴ ഈടാക്കി. മട്ടന്നൂർ എൻഫോഴ്സ്മെന്റ് 10 കേസുകളിലായി 20,000 രൂപയും പിഴ ഈടാക്കി. അമിതവേഗം, മത്സരയോട്ടം, ബൈക്കുകളുടെ രൂപമാറ്റം (ആൾട്ടറേഷൻ), നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കൽ എന്നിവ തടയുകയാണ് ഓപ്പറേഷൻ റേസിന്റെ ലക്ഷ്യം. നിയമ ലംഘനത്തിനു പിടിയിലാകുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനും ഓടിച്ചവരുടെ ലൈസൻസും റദ്ദാക്കും.
പരിശോധകരെ കണ്ട് വണ്ടി നിർത്താതെ പോയാൽ നമ്പർ നോക്കി വിലാസം കണ്ടുപിടിച്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തും. ബൈക്കുകളുടെ മത്സരയോട്ടവും അതു മൂലമുള്ള അപകടങ്ങളും വർധിച്ച സാഹചര്യത്തിലാണ് നടപടി തുടങ്ങിയത്. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിനാണു ചുമതല.