പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ പരിഹാരമാവാതെ അപകടക്കെണി
Mail This Article
പഴയങ്ങാടി ∙ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ അപകട കെണിക്ക് പരിഹാരമായില്ല. ഷെൽറ്റർ നിർമാണത്തിനായി കുഴി എടുത്തിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയില്ല. കൂടതെ പ്ലാറ്റ് ഫോം ഇടിഞ്ഞ് കുഴിയിലേക്ക് വീണ അവസ്ഥയാണ് ഉളളത്. ഇതുവഴി ഏറെ ശ്രദ്ധിച്ച് വേണം നടന്ന് പോകാൻ കണ്ണ് തെറ്റിയാൽ യാത്രക്കാർ കുഴിയിലോ, റെയിൽവേ ട്രാക്കിലോ വീഴും. മഴ കനത്തതോടെ കുഴിയിൽ വെളളം കെട്ടിനിൽക്കുന്നത് കാരണം പ്ലാറ്റ് ഫോമിന്റെ കൂടുതൽ ഭാഗങ്ങൾ തകരാൻ സാധ്യതയേറെയാണ്.
രാത്രി സമയങ്ങളിൽ ട്രെയിൻ ഇറങ്ങി വരുമ്പോഴും അതീവ ശ്രദ്ധയോടെ വേണം ഇതു വഴി നടന്ന് പോകാൻ. ഏറെ യാത്രക്കാർ ആശ്രയിക്കുന്ന പഴയങ്ങാടി റെയിൽ വേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനത്തിലെ ഈ മെല്ലെപോക്ക് ബന്ധപ്പെട്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും മംഗളൂരു ഭാഗത്ത് നിന്ന് ട്രെയിൻ ഇറങ്ങുന്നതും രണ്ടാം പ്ലാറ്റ്ഫോമിലാണു അതുകൊണ്ട് രണ്ടാം പ്ലാറ്റ് ഫോമിലെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ നടപടി വേണം എന്നാണ് യാത്രക്കാർ പറയുന്നത്.