സ്ത്രീകൾക്കെതിരെയുള്ള അതിക്രമം: ഒന്നര വർഷം, 1902 പരാതികൾ
Mail This Article
കണ്ണൂർ ∙ അതിക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വനിതാ ശിശു വികസന വകുപ്പിൽ പരാതിയുമായെത്തിയത് 1902 സ്ത്രീകൾ. കഴിഞ്ഞ വർഷം മാത്രം 1288 പേർ പരാതി നൽകി. ഈ വർഷം ഇതുവരെ 614 പേർ പരാതികളുമെത്തി. ഗാർഹിക അതിക്രമ പരാതികളാണ് ഏറെയും. പരാതികൾ ലഭിച്ചാൽ ഉടൻ വനിതാ സംരക്ഷണ ഓഫിസർ അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട്(ഡിഐആർ) വുമൺ പ്രൊട്ടക്‌ഷൻ ഓഫിസർ നൽകുന്നതോടെ എതിർ കക്ഷിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യപ്പെടും. സ്ത്രീ സുരക്ഷ: പരാതിപ്പെടാൻ കൂടുതൽ ഇടം പരാതി നൽകാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ വനിതാ ശിശുവികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്‌ഷൻ ഓഫിസുൾപ്പെടെ 9 കേന്ദ്രങ്ങളിലാണ് അതിക്രമങ്ങളെപ്പറ്റി പരാതിപ്പെടാൻ സൗകര്യമുള്ളത്. സർക്കാരിനു കീഴിൽ കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്‌ഷൻ ഓഫിസ്(8281999064), 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂത്തുപറമ്പിലെ സഖി വൺ സ്റ്റോപ്പ് സെന്റർ(7306996066), തലശ്ശേരി ഗവ.മഹിളാ മന്ദിരം(04902321511), എൻജിഒകളായ തളാപ്പ് ഹൃദയാരാം സർവീസ് പ്രൊവൈഡിങ് സെന്റർ(9447278001), പഴയങ്ങാടി ശാസ്ത (8075466112), പള്ളിക്കുന്ന് മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി (9497838063), ചാലോട് പീപ്പിൾ ആക്ഷൻ ഫോർ കമ്യുണിറ്റി എംപവർമെന്റ്(9946678858), തലശ്ശേരി ടിഎസ്എസ്(04902342270), മേലെചൊവ്വ ഐആർപിസി(9061462985) എന്നിവിടങ്ങളിലാണ് പരാതികൾ നൽകാനാകുക.
"അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്. ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികൾ മുഖേന സൗജന്യ നിയമ സഹായവും അതിക്രമം നേരിടുന്ന സ്ത്രീകൾക്കു ലഭിക്കും." - പി.സുലജ, വനിതാ സംരക്ഷണ ഓഫിസർ