ADVERTISEMENT

മുഴപ്പിലങ്ങാട് ∙ മഴ കനത്താൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കടൽ എടുക്കുന്ന പ്രതിഭാസത്തെക്കുറിച്ചു ശാസ്ത്രീയമായ പഠനം നടത്തി പരിഹാര നടപടികൾ എടുക്കണമെന്ന് ആവശ്യം. കഴിഞ്ഞ കുറെ വർഷങ്ങളായി മഴക്കാലം മുഴുവൻ ഡ്രൈവ് ഇൻ ബീച്ച് വെള്ളത്തിനടിയിലാണ്. കാലവർഷത്തിനു പുറമേ ന്യൂനമർദം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടായി മഴ കനത്താലും ബീച്ചിനെ തിരകൾ വിഴുങ്ങും. ഇതുകാരണം മുഴപ്പിലങ്ങാട് തീരത്തിന്റെ ഡ്രൈവ് ഇൻ ബീച്ച് എന്ന പ്രത്യേകത ഇല്ലാതാകുമോ എന്നു പോലും നാട്ടുകാർക്ക് ആശങ്കയുണ്ട്.

ഡ്രൈവ് ഇൻ ബീച്ചിൽ വികസന പ്രവൃത്തികൾ നടത്തിയതിനു ശേഷമാണു ബീച്ച് മുഴുവനായും കടൽ എടുക്കുന്ന പ്രതിഭാസം ഉണ്ടായതെന്നു മത്സ്യത്തൊഴിലാളികളും പരിസരവാസികളും പറയുന്നു. ബീച്ചിന്റെ എടക്കാട് ഭാഗം മുതൽ മുഴപ്പിലങ്ങാട് മഠം വരെ കടലിന്റെ സ്വഭാവം കണക്കിലെടുത്തല്ല നടപ്പാതയും കടൽഭിത്തിയും ചേർന്നുള്ള നിർമാണം നടത്തിയത് എന്ന പരാതി മുൻപേയുണ്ട്. നടപ്പാതയുടെ നിർമാണം നടക്കുന്ന സമയത്തു തന്നെ മത്സ്യത്തൊഴിലാളികളും തീരവാസികളും ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അധികാരികൾ ശ്രദ്ധിച്ചില്ലെന്നാണു പരാതി.

മഴ കനത്തതോടെ ഞായറാഴ്ച മുതലാണു ബീച്ച് കടൽ എടുത്തത്. വെള്ളം ഇറങ്ങിയാലും കുറച്ചു ദിവസത്തേക്കു ഡ്രൈവ് ഇൻ ബീച്ചിൽ വാഹനം ഇറക്കാൻ പറ്റില്ല. ബീച്ചിലേക്ക് ശക്തിയായി അടിക്കുന്ന തിരമാലകൾ പിൻവാങ്ങുമ്പോൾ പൂഴി കടലിലേക്ക് ഒലിച്ച് വൻ കുഴികളും മണൽ തിട്ടകളും രൂപപ്പെടുന്നതാണു കാരണം. ഇതു വാഹനങ്ങളുടെ നിയന്ത്രണം തെറ്റിക്കും. ഞായറാഴ്ച മുതൽ തന്നെ ബീച്ചിൽ വാഹനങ്ങൾ പ്രവേശിക്കുന്നതു തടഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com