റെയിൽവേ ജോലി തട്ടിപ്പ്: ‘മാഡ’ത്തെ തേടി പൊലീസ് കോട്ടയത്തേക്ക്
Mail This Article
കണ്ണൂർ ∙ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ, മറ്റൊരു പ്രതിയെ തേടി പൊലീസ് കോട്ടയത്തേക്ക്. കേസിൽ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിനു (28) പിന്നിലെ ബുദ്ധികേന്ദ്രം കോട്ടയം സ്വദേശിയായ ‘മാഡം’ ആണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായതോടെയാണ് ടൗൺ പൊലീസ് സംഘം കോട്ടയത്തേക്കു പോകുന്നത്. ’മാഡത്തിന്റെ’ നിർദേശപ്രകാരമാണു തട്ടിപ്പ് നടത്തിയതെന്നാണു പൊലീസ് നിഗമനം.
റിമാൻഡിലുള്ള ബിൻഷയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിന്റെ വിവരം അറിയുന്നത്. ഫെയ്സ് ബുക്ക് വഴിയാണ് മാഡവുമായി ബിൻഷ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു. ബാസ്കറ്റ് ബോൾ താരമായ ബിൻഷ കണ്ണൂർ സ്പോർട്സ് സ്കൂളിലാണു പഠിച്ചത്. ‘ടിടിഇ ജോലി’ക്കു പോകാനായി കണ്ണൂരിലെ വാടകവീട്ടിൽ ഭർത്താവും കുഞ്ഞുമൊത്ത് താമസിക്കുകയായിരുന്നു. ദിവസവും ഭർത്താവ് ബിൻഷയെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും.
ടിടിഇയുടെ വേഷമണിഞ്ഞ് സ്റ്റേഷനിലും മറ്റും ചുറ്റിത്തിരിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നും അന്വേഷണത്തിൽ പൊലീസിനു വ്യക്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ തട്ടിപ്പിന് ഇരയായതായാണു വിവരം. ജോലി വാഗ്ദാനത്തിൽ കുടുങ്ങി 15,000 രൂപ മുതൽ 50,000 രൂപ വരെ നൽകിയവരുണ്ട്. ടിടിഇ, ബിൽഡിങ് ക്ലർക്ക് എന്നീ തസ്തികകളിലേക്കാണു ജോലി വാഗ്ദാനം ചെയ്തിരുന്നത്. തനിക്കെതിരെ വിശ്വാസവഞ്ചനയ്ക്കു പരാതിയുണ്ടെന്നു മനസിലാക്കി ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെയാണു ബിൻഷ പിടിയിലായത്.