പരിഭ്രാന്തി പരത്തി കോടതി വളപ്പിൽ പൊട്ടിത്തെറി; പരിശോധനയിൽ ഇലക്ട്രിക് ട്യൂബുകൾ
Mail This Article
കണ്ണൂർ ∙ ഇന്നലെ ഉച്ചയോടെ കണ്ണൂർ കോടതി വളപ്പിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയോടു ചേർന്നുള്ള സ്ഥലത്താണു പൊട്ടിത്തെറി ഉണ്ടായത്. കോടതി പ്രവർത്തിക്കുന്ന സമയമായിരുന്നു. ഉപയോഗ ശൂന്യമായ ഇലക്ട്രിക് ട്യൂബുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണെന്നു പിന്നീടുള്ള പരിശോധനയിൽ വ്യക്തമായി.
ഭക്ഷണ അവശിഷ്ടങ്ങൾ, കേടായ ട്യൂബുകൾ, ഉപയോഗം കഴിഞ്ഞ കടലാസുകൾ, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ ചുറ്റുമതിലിനോടു ചേർന്നു തള്ളിയിരുന്നു. ഇതിനു കൊളുത്തിയ തീ അണയാതെ കിടന്നിരുന്ന സ്ഥലത്താണു വലിയ ശബ്ദത്തോടെ ട്യൂബുകൾ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. ആർക്കും പരുക്കില്ല.
ബോംബ് ആണെന്ന അഭ്യൂഹം ഉയർന്നെങ്കിലും ബോംബിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു. കോടതി വരാന്തയിൽ അഭിഭാഷകരും സാക്ഷികളും പൊലീസുമെല്ലാം ഉണ്ടായിരുന്നു. പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തിന് അൽപം മാറി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു.
ശബ്ദം കേട്ടു ഞെട്ടിയ അഭിഭാഷകരും പൊലീസും മറ്റും കോടതി മുറിയിൽ നിന്നു പുറത്തു വന്നപ്പോൾ തീയും പുകയും ഉയരുന്നതാണു കണ്ടത്. എല്ലാവരും ചേർന്നു തീ കെടുത്തി. കണ്ണൂർ സിറ്റി അസി കമ്മിഷണർ ടി.കെ.രത്നകുമാർ, ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവർ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.