ആറു വർഷത്തെ കാത്തിരിപ്പിന് വിരാമം; ഗിരിജയുടെ പട്ടയ അപേക്ഷ തീർപ്പായി
Mail This Article
കണ്ണൂർ ∙ ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പയ്യന്നൂർ താലൂക്ക് ആലപ്പടമ്പ് വില്ലേജിലെ വെളിച്ചംതോട് പരേതനായ ഇ.വി.കൃഷ്ണന്റെ ഭാര്യ ഗിരിജയ്ക്ക് ഇന്നലെ പട്ടയം കിട്ടി. 2016ൽ ആയിരുന്നു ഇവർ പട്ടയത്തിന് അപേക്ഷിച്ചത്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ഓഫിസുകൾ പ്രവർത്തിച്ചതോടെയാണ് ഗിരിജയുടെ പട്ടയക്കാര്യത്തിലും തീർപ്പുണ്ടായത്. കലക്ടർ എസ്.ചന്ദ്രശേഖർ പട്ടയം വിതരണം ചെയ്തു. കലക്ടറേറ്റിൽ മാത്രം 1500ലേറെ ഫയലുകൾ തീർപ്പാക്കി. കലക്ടർ മുതൽ എല്ലാ ജീവനക്കാരും ഓഫിസുകളിൽ കർമനിരതരായി. എഡിഎം കെ.കെ.ദിവാകരൻ, ജില്ലാ ലോ ഓഫിസർ എൻ.വി.സന്തോഷ്, റവന്യു വകുപ്പ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ കലക്ടറേറ്റിൽ 80 ശതമാനത്തോളം ജീവനക്കാർ ഹാജരായി.
താലൂക്ക് ഓഫിസുകൾ, ആർഡിഒ ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവ പ്രവർത്തിച്ചു. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫിസുകളും പ്രവർത്തിച്ചു. മുഴുവൻ പഞ്ചായത്തുകളും തുറന്നു പ്രവർത്തിക്കുകയും 50 ശതമാനത്തിലധികം ജീവനക്കാർ ഹാജരാകുകയും ചെയ്തു. ജില്ലയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഏപ്രിലിൽ 32000 ഫയലുകൾ തീർപ്പാക്കാൻ ബാക്കിയുണ്ടായിരുന്നു. വകുപ്പിൽ നടത്തിയ ഫയൽ അദാലത്തിന്റെ ഭാഗമായും മുഖ്യമന്ത്രിയുടെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെഭാഗമായും ഇത് 13213 എണ്ണമായി കുറച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞം അവസാനിക്കുന്ന സെപ്റ്റംബർ 30നു മുൻപു തന്നെ മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.