നവോദയ കുന്നിലെ അനധികൃത ചെങ്കൽ ഖനനം തുടരുന്നു
Mail This Article
വള്ള്യായി ∙ ഒട്ടേറെ തവണ നാട്ടുകാർ പരാതി നൽകിയിട്ടും പരിഹാരമില്ലാതെ നവോദയ കുന്നിലെ അനധികൃത ചെങ്കൽ ഖനനം. നവോദയ കുന്നിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറികളുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ പരാതിയെ തുടർന്ന് നവോദയ ചെങ്കൽ ഖനന മേഖല ഒട്ടേറെ തവണ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും നിയമ വിരുദ്ധമായ ഖനനം തുടരരുതെന്ന താക്കീതും നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞാൽ ഖനനം വീണ്ടും ആരംഭിക്കും. നവോദയ കുന്ന് കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പൊലീസ് എത്തുമ്പോഴേക്കും പണി നിർത്തി ആളുകൾ ഒഴിഞ്ഞു പോകും.
അനധികൃത ഖനനം മൂലം നശിച്ചു കൊണ്ടിരിക്കുകയാണ് നവോദയ കുന്ന്. അഞ്ഞൂറോളം കുടുംബങ്ങളാണ് ഈ കുന്നിന്റെ പരിസരത്ത് താമസിക്കുന്നത്. മരങ്ങൾ നശിപ്പിച്ച് ഖനനം നടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ തന്നെ ശക്തമായ മണ്ണൊലിപ്പാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ക്വാറികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചെളിവെള്ളം ഈ കുടുംബങ്ങളുടെ കുടിവെള്ളം മലിനമാക്കുന്നു. ഈ കുന്നിൽ നിന്നും ആരംഭിക്കുന്ന തോട്ടിൽ ഇപ്പോൾ ചെളി വെള്ളമാണ് ഒഴുകുന്നത് . കാർഷിക ആവശ്യങ്ങൾക്കു പോലും ആശ്രയിക്കാൻ പറ്റാത്ത വിധത്തിലാണ് തോടിന്റെ ഇപ്പോഴത്തെ അവസ്ഥ. പരാതികൾ ഒട്ടേറെ കൊടുത്തിട്ടുണ്ടെങ്കിലും അധികൃതരുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് സ്വകാര്യ വ്യക്തികൾ ലൈസൻസ് പോലുമില്ലാതെ ഖനനം നടത്തുന്നതെന്നു നാട്ടുകാർ പരാതിപ്പെട്ടു.