വെള്ളം കെട്ടിക്കിടക്കുന്നു, ജല ബോംബായി എയ്യൻകല്ല് ക്വാറി; ഒട്ടേറെ കുടുംബങ്ങൾക്ക് ഭീഷണി
Mail This Article
ചെറുപുഴ∙ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ എയ്യൻകല്ല് ക്വാറി അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ക്വാറിയിൽ കെട്ടിക്കിടക്കുന്ന വെള്ളം ജലബോംബായി മാറിയ സാഹചര്യത്തിലാണു ക്വാറിയുടെ പ്രവർത്തനം തടയണമെന്ന ആവശ്യവുമായി മന്ദപ്പൻതോട് സംരക്ഷണ സമിതി രംഗത്തുവന്നത്. മഴ കനത്താൽ കെട്ടിക്കിടക്കുന്ന വെള്ളം താഴേക്ക് ഒഴുകാനുള്ള സാധ്യതയുണ്ട്. ഇത് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ഭീഷണിയാണ്. ഇതിനുപുറമെ ക്വാറിയിലെ മലിനജലം മന്ദപ്പൻതോട്ടിലേക്ക് ഒഴുക്കിവിടുന്നതുമൂലം ജലം മലിനമാകുന്നതായും സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ കാര്യം ചൂണ്ടിക്കാട്ടി സമിതി ആരോഗ്യവകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകിയിരുന്നു. ഇവർ നടത്തിയ പരിശോധനയിൽ മന്ദപ്പൻതോട് സംരക്ഷണ സമിതിയുടെ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി.
തുടർന്നു ക്വാറിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ റിപ്പോർട്ട് നൽകിയിട്ടും ക്വാറിയ്ക്കെതിരെ നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണു മന്ദപ്പൻതോട് സംരക്ഷണ സമിതിയുടെ ആക്ഷേപം. ഇതിനിടെ മഴ ശക്തമായതോടെ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ ക്വാറിയ്ക്ക് നൽകിയ അനുമതി പൂർണമായും പിൻവലിക്കണമെന്നാണു മന്ദപ്പൻതോട് സംരക്ഷണ സമിതിയുടെ ആവശ്യം. മഴ ശക്തമായിട്ടും ചൂരപ്പടവ് ക്വാറിയുടെ പ്രവർത്തനം ഇന്നലെയും തുടർന്നു. മഴ കനത്തിട്ടും ക്വാറിയുടെ പ്രവർത്തനം തുടരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.