ADVERTISEMENT

കണ്ണൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി വയലിനു കുറുകെ മണ്ണിട്ടുയർത്തിയ എളയാവൂർ പുല്യാഞ്ഞോട്ട് ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. വെള്ളക്കെട്ട് രൂപപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഈ ഭാഗത്ത് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. ദേശീയപാത നിർമാണ മേഖലയിലെ വെള്ളക്കെട്ട് ഭീഷണി ‘വഴി വേണം ഒഴുകാനും’ എന്ന പേരിൽ മലയാള മനോരമ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കലക്ടർ ഇടപെട്ട് അടിയന്തര നടപടിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ഭാഗത്ത് പാലം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. വയലിനു കുറുകെ മണ്ണിട്ടതോടെ മഴവെള്ളം കാനാം പുഴയിലേക്ക് ഒഴുകാതെ തടസ്സപ്പെട്ടിരിക്കുകയാണ്.

എളയാവൂർ പുല്യാഞ്ഞോട്ട് താഴെ വയലിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പുല്യാഞ്ഞോട്ട് താഴെ വീട്ടിൽ ശാന്തയുടെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറിയപ്പോൾ. വെള്ളക്കെട്ട് രൂക്ഷമായാൽ വീടിനു തകർച്ച ഭീഷണിയുമുണ്ട്.
എളയാവൂർ പുല്യാഞ്ഞോട്ട് താഴെ വയലിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പുല്യാഞ്ഞോട്ട് താഴെ വീട്ടിൽ ശാന്തയുടെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറിയപ്പോൾ. വെള്ളക്കെട്ട് രൂക്ഷമായാൽ വീടിനു തകർച്ച ഭീഷണിയുമുണ്ട്.

വെള്ളം ഒഴുകാൻ മണ്ണിനടിയിൽ പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും മണ്ണിട്ട ഭാഗത്തിനു മുകളിലൂടെയാണ് നിലവിൽ വെള്ളം ഒഴുകുന്നത്. ഇന്നലെ രാവിലെ ജില്ലിയിട്ടതോടെയാണ് ഒഴുക്ക് പൂർണമായും തടസ്സപ്പെട്ട് വെള്ളം കയറിത്തുടങ്ങിയത്. പുല്യാഞ്ഞോട്ട് താഴെ ശാന്ത, താഴെ വീട്ടിൽ ദേവദാസ് എന്നിവരുടെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാർ ജാഗ്രതയിലാണ്. ശാന്ത വീട്ടിൽ തനിച്ചാണ് താമസം. വീടിന് കാലപ്പഴക്കവും ഏറെയുണ്ട്. വീടിനു ചുറ്റും വെള്ളക്കെട്ട് അധികമായാൽ തകരുമോ എന്ന ആശങ്കയുമുണ്ട്. തനിച്ച് താമസിക്കുന്ന താൻ എവിടെ പോകുമെന്ന് ശാന്ത ചോദിക്കുന്നു.

kannur-news-

മഴ കഴിയുന്നത് വരെ സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്ന് ദേവദാസും കുടുംബവും പറയുന്നു. സ്ഥലത്തെ മറ്റ് വീട്ടുകാരും സമാന അവസ്ഥയിലാണ്.എളയാവൂർ വയലിൽ മഴക്കാലത്ത് സ്വതവേ വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാത നിർമാണത്തിന് മണ്ണിടുന്നതിനു മുൻപു തന്നെ നാട്ടുകാരും കർഷകരും വയൽ പാടശേഖര സമിതികളും വയലിലൂടെ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിക്കാതെ മണ്ണിടാൻ തുടങ്ങിയപ്പോൾ നാട്ടുകാരും കർഷകരും റോഡ് പ്രവൃത്തി തടസ്സപ്പെടുത്തി സമരം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി, എംഎൽഎ, കലക്ടർ, ദേശീയപാത അതോറിറ്റി എന്നിവർക്കൊക്കെ നിവേദനം നൽകിയെങ്കിലും മറുപടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com