കനത്ത മഴ: കണ്ണൂരിൽ ഇറക്കാതെ വിമാനം വഴി തിരിച്ചു വിട്ടു
Mail This Article
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം കനത്ത മഴയെത്തുടർന്നു കോയമ്പത്തൂരേക്ക് വഴി തിരിച്ചു വിട്ടു. ഇന്നലെ രാവിലെ 7.45ന് ഹൈദരാബാദിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിനാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാനാകാതെ വന്നത്. വിമാനം റൺവേയുടെ മുകളിൽ എത്തിയ നേരം പരിസരത്ത് കനത്ത മഴയായിരുന്നു. 2 തവണ പൈലറ്റ് ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും റൺവേ വിസിബിലിറ്റി കുറഞ്ഞതിനാൽ കോയമ്പത്തൂരേക്കു വഴി തിരിച്ച് വിടാൻ പൈലറ്റ് നിർദേശം നൽകി. കാലാവസ്ഥ മാറിയപ്പോൾ കോയമ്പത്തൂരിൽ നിന്ന് യാത്രക്കാരുമായി കണ്ണൂരിലെത്തി.
ഡ്യൂട്ടി സമയം കഴിഞ്ഞു, സർവീസുകൾ റദ്ദാക്കി
പൈലറ്റ് അടക്കമുള്ള എയർ ക്രൂവിന്റെ ജോലി സമയം കഴിഞ്ഞതിനാൽ ഇന്നലെ ഇൻഡിഗോ എയർലൈൻസിന്റെ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 12.40ന് കണ്ണൂരിലെത്തേണ്ട സർവീസും ഉച്ചയ്ക്ക് 1.30ന് കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പേകേണ്ട സർവീസും റദ്ദാക്കി. യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയതായി എയർലൈൻ പ്രതിനിധി അറിയിച്ചു. ഹൈദരാബാദിലേക്കുള്ള യാത്രക്കാർക്ക് മുംബൈ വഴി കണക്‌ഷൻ സർവീസിന് അവസരം ഒരുക്കി.
രാവിലെ ഹൈദരാബാദിൽ നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ച് വിട്ടതോടെ തിരിച്ച് കണ്ണൂരിൽ എത്താൻ മണിക്കൂറുകൾ വൈകിയതാണ് കാരണം. അതേ എയർ ക്രാഫ്റ്റ് ആയിരുന്നു കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ് സെക്ടറിൽ സർവീസ് നടത്തേണ്ടിയിരുന്നത്. കൊച്ചി സർവീസ് നടത്തിയെങ്കിലും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതോടെ മറ്റു സെക്ടറിൽ സർവീസ് റദ്ദാക്കുകയായിരുന്നു.