പാലുകാച്ചി ട്രക്കിങ് നാളെ മുതൽ; നിർദേശങ്ങൾ ഇങ്ങനെ
Mail This Article
കേളകം∙ പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ട്രക്കിങ് നാളെ മുതൽ തുടങ്ങും. ഉദ്ഘാടനം നാളെ 10.30ന് കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക് നിർവഹിക്കും എന്ന് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ.മഹേഷ്, വനം സംരക്ഷണ സമിതി പ്രസിഡന്റ് ജോർജുകുട്ടി കുപ്പക്കാട്ട് എന്നിവർ അറിയിച്ചു.
ജൂൺ നാലിന് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയിരുന്നു എങ്കിലും വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നില്ല. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് ഉള്ള സാങ്കേതികമായ കാലതാമസം മൂലമാണ് പ്രവേശനത്തിന് അനുമതി നൽകാതിരുന്നത്. പൈതൽമല ടൂറിസം പദ്ധതിയുമായി ചേർത്താണ് പാലുകാച്ചി ടൂറിസം പദ്ധതിയും ഒരുക്കിയിട്ടുള്ളത്.
∙സമുദ്ര നിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ ഉള്ള പാലുകാച്ചി മല കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ആണ് ഉള്ളത്. കൊട്ടിയൂർ ടൗൺ, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് പാലുകാച്ചിയിലേക്ക് റോഡുകൾ ഉണ്ട്. കേളകം ടൗണിൽ നിന്ന് അടയ്ക്കാത്തോട് ശാന്തിഗിരി വഴിയും പൊയ്യമല ശാന്തിഗിരി വഴിയും പാലുകാച്ചിയിൽ എത്താം.
∙ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. വൈകിട്ട് ആറ് മണിക്ക് മുൻപ് സഞ്ചാരികൾ വനത്തിന് പുറത്ത് കടക്കണം. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ, ക്യാമറ 100 രൂപ.
∙ 10 പേർ വീതമുള്ള സംഘമായി ആണ് സഞ്ചാരികളെ മലമുകളിലേക്ക് കടത്തി വിടുക. കാടിന് അകത്തേക്ക് അനുമതി കൂടാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. സംഘത്തിന് ഒപ്പം ഗൈഡും പ്രത്യേകം നിയമിച്ചിട്ടുളള ജീവനക്കാരും ഉണ്ടായിരിക്കും.
∙ഓരോ സംഘത്തിനും ഒരു മണിക്കൂർ മാത്രം മലമുകളിൽ ചെലവഴിക്കാം. പ്രത്യേകം നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ സംഘത്തിന് ഒപ്പം ഉണ്ടായിരിക്കും.
∙വനത്തിന് അകത്തോ പരിസരത്തോ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുത്. വെള്ളവും മറ്റും പ്ലാസ്റ്റിക് കുപ്പികളിൽ കൊണ്ടുവന്നാൽ നിശ്ചിത തുക കൗണ്ടറിൽ ഡിപ്പോസിറ്റ് ചെയ്യണം. തിരികെ വരുമ്പോൾ കൊണ്ടുപോയ കുപ്പി കൗണ്ടറിൽ കാണിച്ച് ബോധ്യപ്പെടുത്തിയാൽ ഡിപ്പോസിറ്റ് തുക തിരികെ നൽകും.
∙ലഹരി വസ്തുക്കൾ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല.
∙ വനത്തിനും വന്യ ജീവികൾക്കും ഹാനികരമായ പ്രവർത്തനങ്ങൾ പാടില്ല. വനത്തിന് ഉള്ളിൽ നിന്ന് യാതൊന്നും ശേഖരിക്കാൻ പാടില്ല.
∙ നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക് പ്രവേശിക്കാൻ പാടില്ല.
∙ പാലുകാച്ചി വനം സംരക്ഷണ സമിതിക്കാണ് നടത്തിപ്പു ചുമതല. എന്നാൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
∙ ബേസ്മെന്റിൽ ക്ലോക്ക് റൂം, ടിക്കറ്റ് കൗണ്ടർ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.