ഫുള്ളെറീൻ തൻമാത്രയുടെ ആയിരം കോടിയോളം വലിപ്പം വരുന്ന ഘടന: ഒരു വ്യത്യാസവും വരുത്താതെ ഒത്ത കണിശത
Mail This Article
പയ്യന്നൂർ ∙ പയ്യന്നൂർ കോളജിൽ നാനോകണത്തിന്റെ ത്രിമാന രൂപം ഒരുങ്ങുന്നു. മാവിച്ചേരിയിലെ ഫാബ്രിക്കേഷൻ ജോലിക്കാരായ പി.വി.ഉദേഷ്, ടി.വി.വിനോദ്, കെ.വി.ബൈജു എന്നിവരാണ് ഒരു മാസം കൊണ്ട് ഇത് നിർമിച്ചത്. ഫുള്ളറീൻ ഉണ്ടാക്കാൻ ആദ്യം തന്നെ വെൽഡിങ് ചെയ്ത് ബോളിന്റെ രൂപത്തിൽ അച്ച് ഉണ്ടാക്കി.
അതിന് മുകളിൽ കാർഡ് ബോർഡ് കൊണ്ട് കവർ ചെയ്ത് ഒരോ പെന്റഗണും ഹെക്സഗണവും വരുന്ന ഭാഗം അടയാളപ്പെടുത്തി ഒരിഞ്ചിന്റെ ജിഐ പൈപ്പും 4 ഇഞ്ചിന്റെ മെറ്റൽ ബോളും ഉപയോഗിച്ച് അളവ് നോക്കി വെൽഡിങ് ചെയ്താണ് ഈ രൂപത്തിലേക്ക് മാറ്റിയെടുത്തത്. ഫുളെളറീൻ എന്ന ഈ നാനോകണത്തിന് ഇന്നത്തെ ശാസ്ത്ര സാങ്കേതിക മേഖലയിൽ നിരവധി പ്രായോഗികതകൾ ഉണ്ട്. 60 കാർബൺ കണികകൾ ഉള്ളതുകൊണ്ട് ഇതിനെ സി-60 എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ നാനോകണത്തിന്റെ ഘടന നോക്കിയാൽ 20 ഷഡ്ഭുജവും 12 പഞ്ചഭുജവും ഉള്ളതായി കാണാം.
ഇങ്ങനെയുള്ള ഫുള്ളെറീൻ തൻമാത്രയുടെ ആയിരം കോടിയോളം വലിപ്പം വരുന്ന ഈ ഘടന നിർമിക്കുമ്പോൾ ഇതിന്റെ കണികകളുടെ എണ്ണത്തിലോ കോണുകളുടെ കണക്കിലോ ബോണ്ടുകളുടെ എണ്ണത്തിലോ ഒരു വ്യത്യാസവും വരുത്താതെ ഒത്ത കണിശതയിലാണ് ഈ കലാകാരന്മാർ ഇങ്ങനെയൊരു ഘടന നിർമിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും കണ്ടു മനസ്സിലാക്കാൻ പറ്റുന്ന നല്ലൊരു മാതൃകയാണ് ഇവർ പണിതിരിക്കുന്നത്. കോളജിലെ ആദ്യ രസതന്ത്ര ബാച്ച് വിദ്യാർഥികളാണ് ഇങ്ങനെ ഒരു ഘടന നിർമിക്കാൻ തയാറായത്.