ADVERTISEMENT

ചെറുപുഴ∙ കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൻ മിക്സഡ്‌ ടീം ഇനത്തിൽ പുളിങ്ങോം ഉമയംചാൽ സ്വദേശിനി ട്രീസ ജോളി ഉൾപ്പെടുന്ന ഇന്ത്യൻ ടീം വെള്ളിമെഡൽ നേടിയതിന്റെ ആഹ്ലാദത്തിലാണു മാതാപിതാക്കളും നാട്ടുകാരും. ഉമയംചാലിലെ ജോളി മാത്യു -ഡെയ്സി ദമ്പതികളുടെ മകളാണു ട്രീസ ജോളി. കിടംബി ശ്രീകാന്ത്, പി.വി.സിന്ധു, ഗായത്രി ഗോപിചന്ദ് എന്നിവർ ഉൾപ്പെടുന്ന ടീമിൽ കേരളത്തിൽ നിന്നുമുള്ള ഏക താരമാണു ട്രീസ ജോളി.

13-ാം വയസ്സിൽ സംസ്ഥാന ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ നടന്ന മത്സരത്തിൽ ചാംപ്യനായതോടെയാണു ട്രീസ ജോളി കായികരംഗത്തു ശ്രദ്ധേയമായത്. സബ് ജൂനിയർ ഏഷ്യൻ ഗെയിംസിലും റഷ്യയിൽ നടന്ന ജൂനിയർ വേൾഡ് ചാംപ്യൻഷിപ്പിലും ട്രീസ ജോളി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബംഗ്ലദേശിൽ നടന്ന രാജ്യാന്തര മത്സരത്തിൽ സിംഗിൾസ്, ഡബിൾസ് വിഭാഗത്തിൽ ട്രീസ സ്വർണമെഡൽ നേടിയിട്ടുണ്ട്.

പിന്നീട് നടന്ന ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ ട്രീസയെ തേടിയെത്തി. ഈ വർഷം നടന്ന ഇംഗ്ലണ്ട് ബാഡ്മിന്റൻ ടൂർണമെന്റിൽ ഡബിൾസിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന ടീം സെമിഫൈനലിൽ എത്തിയിരുന്നു. ഹൈദരാബാദിലെ ഗോപീചന്ദ് കായിക അക്കാദമിയിലാണു ട്രീസ പരിശീലനം നേടിയത്. ദീർഘദൂര ഓട്ടക്കാരനും സ്വകാര്യ സ്കൂളിലെ കായികാധ്യാപകനുമായ പിതാവ് ജോളി മാത്യുവാണു ട്രീസ ജോളിയുടെ വഴികാട്ടി.

ട്രീസയുടെ സഹോദരി മരിയയും മികച്ച ബാഡ്മിന്റൻ താരമാണ്. മക്കളുടെ കഴിവുകൾ തിരിച്ചറിഞ്ഞ പിതാവ് ജോളി മാത്യു ലക്ഷങ്ങൾ ചെലവഴിച്ചു വീടിനു സമീപം ഇൻഡോർ സ്റ്റേഡിയം നിർമിച്ചു. ഇവിടെ വച്ചാണു ഇരുവരും ആദ്യകാലത്തു പരിശീലനം നടത്തിയത്. മരിയ ഇപ്പോൾ നഴ്സിങ് വിദ്യാർഥിനിയാണ്. ബാഡ്മിന്റൻ താരങ്ങളായ മക്കൾക്ക് ലഭിച്ച പുരസ്കാരങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുകയാണു ജോളി മാത്യുവിന്റെ വീട്ടിലെ അലമാരകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com