അടുക്കള തകർത്തു, വീടിന് ഇരുവശത്തും കുത്തൊഴുക്ക്; ഇരുൾ വീഴ്ത്തിയ ഉരുൾ
Mail This Article
വനത്തിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് കോളയാട് പഞ്ചായത്തിലെ പെരുവ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പന്ന്യോട് മേഖലകളിൽ വ്യാപക നാശനഷ്ടം. എടയാർ ചങ്ങലഗേറ്റിനു സമീപമുള്ള പാലം, തീരായം പാലം, പെരുവ കടൽകണ്ടം പാലം എന്നിവ തകർന്നു. ഇതിൽ 2 എണ്ണം നാട്ടുകാർ തന്നെ പുനർനിർമിച്ചു. ഉരുൾപൊട്ടലും അതുണ്ടാക്കുന്ന വിനാശവും വീണ്ടും വാർത്തയായിക്കൊണ്ടിരിക്കുന്ന ഈ കാലവർഷക്കാലത്ത് ഇരിട്ടി പ്രളയക്കെടുതിക്ക് 10 വയസ്സു തികയുകയാണ് ഇന്ന്...
അടുക്കള തകർത്ത് ഉരുൾ; വീടിന് ഇരുവശത്തും കുത്തൊഴുക്ക്
ഉരുൾപൊട്ടിയെത്തിയ വെള്ളവും കല്ലും മണ്ണും മരങ്ങളും വീടിന് ഇരുവശത്തു കൂടിയും കുത്തിയൊഴുകിയതിന്റെ ഞെട്ടൽ ഇനിയും വിട്ടുപോയിട്ടില്ല ഈറ്റപ്പുറത്ത് ഐസക്കിനെ. ഉരുൾ വീടിന്റെ അടുക്കള തകർത്താണ് കടന്നുപോയത്. നിമിഷങ്ങൾകൊണ്ട് വീടിനകത്ത് മണ്ണും ചെളിയും നിറഞ്ഞു. ഭിത്തികൾക്കു വിള്ളൽ വീണു. ഐസക് ആ സമയം ടൗണിൽ പോയതായിരുന്നു.
ഭാര്യ ഷീബയും മക്കളായ അലനും ആൾറിയയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പേടിപ്പെടുത്തുന്ന ശബ്ദം കേട്ട് മൂവരും വീട്ടിൽ നിന്ന് ഇറങ്ങിയോടി. വിവരമറിഞ്ഞ് ഐസക് വീട്ടിലേക്കു തിരിച്ചെങ്കിലും മലവെള്ളപ്പാച്ചിൽ കാരണം വഴി തടസ്സപ്പെട്ടു. 3 മണിക്കൂറിനു ശേഷമാണ് വീടിനു സമീപം എത്താൻ കഴിഞ്ഞത്. ഭാര്യയും മക്കളും രക്ഷപ്പെട്ടതിന്റെ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ഐസക്കിന്.
ഉരുളെടുത്തത് താമസിച്ചിരുന്ന ഷെഡും ലൈഫിൽ നിർമാണം തുടങ്ങിയ വീടും
കണിച്ചാർ ∙ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചിരിക്കുകയാണ് മരാടി ഓമനയും മക്കളും. ഓഗസ്റ്റ് 1ന് രാത്രി ഏഴരയോടെ പൂളക്കുറ്റിക്കു സമീപം താഴെ വെള്ളറ കോളനിയിലേക്ക് ഉരുൾപൊട്ടി കല്ലും മണ്ണും ചെളിയും കുത്തിയൊഴുകി പാഞ്ഞടുക്കുന്നതിന് ഏതാനും മിനിറ്റുകൾക്കു മുൻപ് എന്തോ ഉൾവിളി തോന്നി ആണ് ഓമനയും മക്കളും തൊട്ടടുത്ത വീട്ടിലേക്ക് ഓടിപ്പോയത്. അപ്പോഴും തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് അവർ കരുതിയിരുന്നില്ല. കനത്ത മഴ തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വീടിനോടു ചേർന്നുള്ള ചെറിയ തോട്ടിലൂടെ പതിവിലും അധികം വെള്ളം ഒഴുകി എത്തിയത് കണ്ടപ്പോഴും ഉരുൾപൊട്ടൽ ഉണ്ടാകുമെന്നു കരുതിയില്ല.
രാത്രി ഏഴര കഴിഞ്ഞതോടെ വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയതോടെയാണ് ഓമനയും മക്കളും തൊട്ടടുത്തുള്ള പാലുമി ദീപുവിന്റെ വീട്ടിലേക്ക് ഓടി എത്തിയത്. 15 മിനിറ്റ് കഴിഞ്ഞ് പാലുമി ചന്ദ്രന്റെ ജീവനും വീടും കവർന്നെടുത്ത ഉരുൾ, ഓമനയും മക്കളായ അമ്പിളിയും ആകാശും താമസിച്ചിരുന്ന ഷെഡും ലൈഫ് പദ്ധതിയിൽ നിർമാണത്തിലിരുന്ന വീടും കുത്തിയൊഴുക്കിക്കൊണ്ടുപോയി. വിലങ്ങാട് സ്വദേശിയായിരുന്ന ഭർത്താവ് വർഷങ്ങൾക്ക് മുൻപു മരിച്ചു.
ഇതിനു ശേഷമാണ് ഓമന മക്കളോടൊപ്പം വെള്ളറ കോളനിയിൽ താമസം തുടങ്ങിയത്. ഇപ്പോൾ പൂളക്കുറ്റി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് ഓമനയും മക്കളും. വെള്ളറ കോളനിയിലെ കുടുംബങ്ങളുടെ ഞെട്ടൽ ഇനിയും തീർന്നിട്ടില്ല. പലരും ബന്ധുവീടുകളിലേക്കും ക്യാംപുകളിലേക്കും താമസം മാറ്റി. ഓമനയ്ക്ക് ഇനി പഴയ സ്ഥലത്ത് വീടു വയ്ക്കാൻ സാധിക്കില്ല. ഒഴുകി പോയ വീടിനൊപ്പം എല്ലാം നഷ്ടപ്പെട്ട ഓമനയ്ക്കും കുടുംബത്തിനും സർക്കാർ മാത്രമാണ് ആശ്രയം.
ഉരുൾപൊട്ടൽ: പെരുവ, പന്ന്യോട് മേഖലകളിൽ പാലങ്ങൾ തകർന്നു
കണ്ണവം ∙ വനത്തിൽ ഉരുൾപൊട്ടിയതിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കോളയാട് പഞ്ചായത്തിലെ പെരുവ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പന്ന്യോട് മേഖലകളിൽ വ്യാപക നാശനഷ്ടം. പ്രദേശവാസികൾ പുറംലോകത്തേക്ക് എത്താൻ ആശ്രയിക്കുന്ന 3 പാലങ്ങളാണു തകർന്നത്. എടയാർ ചങ്ങലഗേറ്റിനു സമീപമുള്ള പാലത്തിന്റെ പടികൾ പൂർണമായും ഇടിഞ്ഞു താഴ്ന്നു. ഇത് 24 മണിക്കൂറിനുള്ളിൽ നാട്ടുകാർ പുനർനിർമിച്ചു. പന്ന്യോട് കോളനിവാസികളുടെ ഏക ആശ്രയമായിരുന്ന മുള കൊണ്ട് നിർമിച്ച തീരായം പാലവും തകർന്നു. നേരത്തെ തകർന്ന ഈ പാലം ഈ വർഷമാണു പുനർനിർമിച്ചത്.
ഈ മേഖലകളിൽ താമസിക്കുന്ന 111 കുടുംബങ്ങളും പുറംലോകത്ത് എത്താൻ ആശ്രയിക്കുന്ന പാലമായിരുന്നു ഇത്. ഇന്നലെ നാട്ടുകാർ തൂക്കുപാലം പാലം പുനർ നിർമിച്ചു. അപകടാവസ്ഥയിലുള്ള പെരുവ കടൽകണ്ടം പാലത്തിന്റെ അടിയിൽ കൂറ്റൻ മരം ഒഴുകി വന്നു തങ്ങി നിന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവ മാറ്റി. പാലത്തിനു സമീപം വലിയൊരു ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പെരുവ 13ാം വാർഡിൽപ്പെട്ട കൊളപ്പ ട്രൈബൽ കോളനി, പാലത്തുവയൽ തുടങ്ങിയ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.
കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള കുട്ടിതോട് കോൺക്രീറ്റ് പാലം ഒഴുകിപ്പോയതിനാൽ കോളനി ഒറ്റപ്പെട്ടു. കൊളപ്പ കോളനി കുണ്ടിൽ വള്ളിപ്പാലം ഒലിച്ചു പോയതിനാൽ കോളനി ഒറ്റപ്പെട്ടു. കൊളപ്പ, തറപ്പിക്കണ്ടം, മൂപ്പൻ എന്നിവിടങ്ങളിൽ റോഡ് ഒഴുകിപ്പോയി. കടൽകണ്ടം പാലം, ചന്ദ്രോത്ത് കോളനി, പോസ്റ്റ് ഓഫിസ് നടപ്പാലം, മണലായി ചെമ്പുക്കാവ് പാലം തുടങ്ങിയവയ്ക്കു ബലക്ഷയമുണ്ട്.