ADVERTISEMENT

കണ്ണൂർ ∙ ആകെയുള്ള 209 ഷെഡ്യൂളുകളിൽ ഇന്നലെ ജില്ലയിൽ കെഎസ്ആർടിസി നടത്തിയത് 151 സർവീസുകൾ. മിച്ചം പിടിച്ച ഡീസൽ കൊണ്ടാണ് മൂന്നു ഡിപ്പോകളിൽ നിന്നും ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തത്. അതേസമയം, സ്റ്റേ സർവീസുകളാണു ഇന്നലെ പ്രധാനമായി റദ്ദാക്കിയത്. പ്രവൃത്തി ദിവസമായതിനാൽ പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യണമെന്ന തീരുമാനമുണ്ടായിരുന്നു. ജില്ലയിലെ 80 ശതമാനം ബസുകളും സർവീസ് നടത്തിയെന്നാണു കണക്ക്.

ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകളും അയച്ചതിൽ പെടും. വളരെ കുറഞ്ഞ വരുമാനം കിട്ടാറുള്ള റൂട്ടുകളിലെയും യാത്രക്കാർക്കു തീരെ ബുദ്ധിമുട്ട് ഇല്ലാത്തതും സ്വകാര്യ ബസുകളും സമാന്തര സർവീസുകളും ആവശ്യത്തിനുള്ള പ്രദേശങ്ങളിലേയും കിലോമീറ്ററിന് 35 രൂപ വരുമാനം ലഭിക്കാത്തതുമായ സർവീസുകളാണു പ്രധാനമായും റദ്ദാക്കിയത്. കണ്ണൂർ‌ ഡിപ്പോയിൽ 6,000 ലീറ്റർ ഡീസൽ ഇന്നലെ വൈകിട്ടോടെ എത്തി.

കഴിഞ്ഞ ദിവസം എത്തിയ ഡീസൽ മിച്ചം വച്ചാണ് തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ ഓപ്പറേറ്റ് ചെയ്തത്. ദീർഘദൂര സർവീസുകൾ മുടങ്ങാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. അതുപോലെ തന്നെ റിസർവേഷൻ ചെയ്തുള്ള ഷെഡ്യൂളുകളും. സാഹചര്യം മനസിലാക്കി ശ്രദ്ധയോടെയും പൊതുജനങ്ങൾക്കു കടുത്ത ബുദ്ധിമുട്ട് വരാതെയും സർവീസ് ക്രമീകരിച്ചു.

സർക്കാർ ധനസഹായം നാളെ 

ധനവകുപ്പിൽ നിന്നു കെഎസ്ആർടിസിക്ക് അനുവദിച്ച സർക്കാർ സഹായമായ 20 കോടി രൂപ നാളെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. എങ്കിൽ എണ്ണ കമ്പനികൾക്കുള്ള കുടിശിക തീർക്കാം. അതോടെ പ്രതിസന്ധി മറികടക്കാമെന്നും കരുതുന്നു. ഇന്ന് പൊതു അവധി ദിവസമായതിനാൽ പതിവ് സർവീസുകളുടെ എണ്ണം കുറഞ്ഞേക്കും.

യാത്രക്കാരുടെ എണ്ണം പൊതുവെ കുറവാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണിത്. അതേസമയം ഇതര സംസ്ഥാന സർവീസുകളും ദീർഘദൂര സർവീസുകളും കുടിയാന്മല, ഇരിട്ടി, കാസർകോട് സെക്ടറുകളിലും സർവീസുകൾ മുടങ്ങില്ലെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com