തളിപ്പറമ്പിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ 3പേർക്ക് പരുക്ക്
Mail This Article
തളിപ്പറമ്പ്∙ നഗരത്തിൽ ഭീതി പരത്തി വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥി ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് തളിപ്പറമ്പ് ടൗണിൽ പോത്ത് ഭീതി പരത്തി വിരണ്ടോടിയത്. കുട്ടിക്കുന്ന് പറമ്പിന് പിറകിൽ മാർക്കറ്റ് ഭാഗത്ത് നിന്നാണ് പോത്ത് വന്നതെന്ന് കരുതുന്നു.
പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് സ്കൂളിൽ നിന്ന് വരികയായിരുന്ന സീതി സാഹിബ് ഹൈസ്കൂൾ 9ാം ക്ലാസ് വിദ്യാർഥി ഏഴോം സ്വദേശി സിദ്ധാർഥിനെയാണ് ആദ്യം ആക്രമിച്ച് കുത്തി വീഴ്ത്തിയത്. തുടർന്ന് താഴെ ന്യൂസ് കോർണർ ജംക്‌ഷന് സമീപം തളിപ്പറമ്പ് ടൗൺ വനിതാ സഹകരണ സംഘം ജീവനക്കാരി പുളിമ്പറമ്പ് സി.വത്സല(55), ബസ് സ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്ന പെരുവളത്ത് പറമ്പ് വാട്ടർ അതോറിറ്റി ജീവനക്കാരി കോട്ടൂർ എൻ. രജനി(44)നെയും ആക്രമിച്ചു.
വത്സലയെ പോത്ത് കൊമ്പിൽ തോണ്ടിയെറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും നേതൃത്വത്തിൽ ഇവരെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. വത്സലയെയും സിദ്ധാർഥിനെയും പിന്നീട് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും രജിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ശേഷം പോത്ത് ദേശീയപാത വഴി കുപ്പം ഭാഗത്തേക്ക് ഓടി. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസും അഗ്നിരക്ഷാ സേനയും ഇതിനെ പിന്തുടർന്ന് ഏമ്പേറ്റിൽ വച്ച് പിടിച്ചുകെട്ടി.