വ്യാജ വാറ്റ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഭീതിയിലാക്കി കാട്ടാന, കാട്ടുപന്നി കൂട്ടങ്ങൾ
Mail This Article
ഇരിട്ടി∙ ആറളം ഫാം ജനവാസ കേന്ദ്രത്തിൽ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഭീതിയുടെ മുൾമുനയിൽ ആക്കി കാട്ടാന, കാട്ടുപന്നി, മലമാൻ (മലാൻ) കൂട്ടങ്ങൾ. വ്യാജവാറ്റ് നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതു അനുസരിച്ചു തിരച്ചിലിനു എത്തിയ ഇരിട്ടി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസർ കെ.ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ.ബിജു, ഷൈബി കുര്യൻ, പി.കെ.സജേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ജി.ദൃശ്യ, ഡ്രൈവർ ടി.എം.കേശവൻ എന്നിവർ അടങ്ങുന്ന സംഘമാണ് ആറളം ഫാമിലെ വന്യമൃഗ ശല്യത്തിന്റെ രൂക്ഷത നേരിട്ടു അനുഭവിച്ചത്.
പിന്നീട് ബ്ലോക്ക് 9 ൽ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി തകർത്തു. 50 ലീറ്റർ വാഷ് നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് എക്സൈസ് സംഘം ഫാമിൽ എത്തിയത്. ഫാം പ്രധാന ഓഫിസ് പരിസരത്തു നിന്നു വളയംചാലിലേക്കുള്ള റോഡിൽ കടന്നു കുറച്ചു ദൂരം പോയ ഉടൻ 7 വലിയ മലമാനുകളുടെ കൂട്ടം റോഡിനു കുറുകെ ചാടി. എക്സൈസ് സംഘം വാഹനം നിർത്തി കാത്തുകിടന്നു. ഈ സമയം എതിർവശത്തെ കുന്നിൽ ചെരിവിൽ നിന്നു വലിയ സംഘം വരുന്നുണ്ടായിരുന്നു എങ്കിലും വാഹനം കണ്ടതിനാൽ തിരികെ മാറി.
ഇതിനിടെ എതിരെ വന്ന 108 ആംബുലൻസ് ഡ്രൈവർ ആന വഴിയിൽ ഉണ്ടെന്നു മുന്നറിയിപ്പ് നൽകി. ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയെങ്കിലും 50 മീറ്റർ പിന്നിടും മുൻപേ കാട്ടുപന്നിക്കൂട്ടം ആയി വഴിയിൽ. ഇവ പോയി കഴിഞ്ഞു കുറച്ചു ദൂരം മുന്നോട്ടു പോയതോടെ 3 ആനകൾ ആയി മുന്നിൽ. വാഹനത്തിനുള്ളിൽ ശ്വാസം അടക്കി പിടിച്ചാണു ഇരുന്നത് എന്നു എക്സൈസ് സംഘം പറഞ്ഞു. കാട്ടാനകളും മാറിയ ശേഷമാണ് ബ്ലോക്ക് 9 ൽ എക്സൈസ് സംഘം വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. വാഷ് പിടികൂടി നശിപ്പിക്കാനായി എങ്കിലും ആളുകൾ ആരും കേന്ദ്രത്തിൽ ഉണ്ടായിരുന്നില്ല.