ADVERTISEMENT

പാപ്പിനിശ്ശേരി ∙ ദേശീയപാത വികസനത്തിനു സ്ഥലവും കെട്ടിടവും വിട്ടുകൊടുത്തവർക്ക് പണി കൊടുത്ത് ദേശീയപാത അതോറിറ്റി അധികൃതർ. നിർദിഷ്ട ആറുവരിപ്പാതയ്ക്കു സമീപം കെട്ടിട നിർമാണത്തിന് അപേക്ഷിക്കുന്നവരാണു കുരുക്കിലായത്. ദേശീയപാതയുടെ സർവീസ് റോഡിൽ നിന്നു പുതുതായി നിർമിക്കുന്ന കെട്ടിടത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം. നിർമിക്കുന്ന സ്ഥാപനത്തിന്റെ മൂല്യമനുസരിച്ചുള്ള തുക അടച്ചാലേ അനുമതി ലഭിക്കൂ.

ദേശീയപാത അതോറിറ്റിക്കും ലൈസൻസിങ് ഏജൻസിയായ സ്വകാര്യ കൺസൽറ്റൻസി കമ്പനിക്കും ലക്ഷക്കണക്കിനു രൂപ അടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വ്യക്തമായ മറുപടിപോലും ലഭിക്കുന്നില്ലെന്നു ഭൂവുടമകൾ പറയുന്നു. ഒരേ ആവശ്യത്തിനായി പല തലങ്ങളിലായി വൻ തുക അടയ്ക്കേണ്ടി വരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കല്യാശ്ശേരിയിൽ വ്യാപാര സമുച്ചയം നിർമിക്കാൻ സർവീസ് റോഡിൽ നിന്നുള്ള പ്രവേശന അനുമതിക്കായി പണം അടച്ച് 4 മാസം പിന്നിട്ടിട്ടും ഓഫിസ് കയറിയിറങ്ങുകയാണെന്ന് ഭൂവുടമ പറഞ്ഞു.

ലൈസൻസ് ഫീസായി ഇരുപതിനായിരം രൂപയും ബാങ്ക് ഗാരന്റിയായി രണ്ടര ലക്ഷം രൂപയും ദേശീയപാത അതോറിറ്റിയുടെ അക്കൗണ്ടിലാണ് അടച്ചത്. ഇതിനു പുറമേ ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ സ്വകാര്യ ഏജൻസിക്ക് 2.1 ലക്ഷം രൂപയും അടച്ചു. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ മാത്രമേ തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നിർമാണത്തിന് അനുമതി നൽകൂ.

ജില്ലയിൽ ഒട്ടേറെപ്പേരാണ് ഇങ്ങനെ നിർമാണ അനുമതിക്കായി ഓഫിസുകൾ കയറിയിറങ്ങുന്നത്. വീടുകൾക്ക് 10,000 രൂപയും വ്യാപാര സ്ഥാപനങ്ങൾക്ക് അവയുടെ മൂല്യം അനുസരിച്ച് 2.85 ലക്ഷം രൂപ വരെയും ദേശീയപാത അതോറിറ്റിക്ക് നൽകേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതി ഏതൊക്കെ കെട്ടിടങ്ങൾക്കു വേണ്ടിവരുമെന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കു വ്യക്തതക്കുറവുള്ളതായും അപേക്ഷകർ പറയുന്നു.

ഭൂരിഭാഗം വീടുകൾക്കും സർവീസ് റോഡിലേക്ക് നേരിട്ട് അനുമതി ലഭിക്കാനിടയില്ല. ദേശീയപാതയ്ക്കായി അളന്നു തിട്ടപ്പെടുത്തിയ അതിർത്തി കുറ്റിയിൽ നിന്നും 5 മുതൽ 7 മീറ്റർ വരെ അകലെയേ നിർമാണ അനുമതി ലഭിക്കൂ. കൈവശഭൂമിയുടെ ഭൂരിഭാഗവും റോഡ് വികസനത്തിനു വിട്ടുകൊടുത്തവർക്ക് ബാക്കിവന്ന തുച്ഛമായ സ്ഥലം ഉപയോഗപ്പെടുത്തി കെട്ടിടം നിർമിക്കണമെങ്കിൽ ഈ നിബന്ധന തടസ്സമാകും. അതേസമയം സ്ഥലം വിട്ടുകൊടുക്കുന്നതിനായി ഭാഗികമായി പൊളിക്കുന്ന കെട്ടിടങ്ങൾക്കു ദൂരപരിധി ബാധകമാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com