തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പീരങ്കിയുടെ ഭാഗം കണ്ടെത്തി
Mail This Article
തളിപ്പറമ്പ് ∙ ചിറവക്കിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുരാതനമെന്നു കരുതുന്ന പീരങ്കിയുടെ ഭാഗം കണ്ടെത്തി. കാട് പിടിച്ചു കിടന്ന പറമ്പിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിനിടയിലാണ് ഇരുമ്പ് കൊണ്ടു നിർമിച്ചതെന്നു കരുതുന്ന പീരങ്കിയുടെ കുഴലിന്റെ ഭാഗം മണ്ണിനു മുകളിലേക്ക് ഉയർന്നു നിൽക്കുന്നതായി കണ്ടത്. ഇതിന്റെ ബാക്കി ഭാഗങ്ങൾ മണ്ണിന് അടിയിയിലാണ്. ടിപ്പു സുൽത്താന്റെ ഭരണ കാലത്ത് തളിപ്പറമ്പിൽ ടിപ്പുവിന്റെ പടയോട്ടം നടന്നതായി കരുതുന്നുണ്ട്.
രാജരാജേശ്വര ക്ഷേത്രത്തിനു സമീപം ടിപ്പു കുന്ന് എന്ന പേരിൽ പുരാതന കോട്ടയുടെ ഭാഗമായ സ്ഥലവുമുണ്ട്. മുൻ കാലങ്ങളിൽ ഇവിടെ നിന്നു ചരിത്ര വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് അൽപം അകലെയായി രാജരാജേശ്വര ക്ഷേത്ര ചിറയുടെ സമീപത്തുള്ള പി.വി.രാജൻ എന്നയാളുടെ വീട്ട് പറമ്പിലാണ് ഇപ്പോൾ പീരങ്കി കണ്ടെത്തിയിരിക്കുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് ആർഡിഒ ഇ.പി.മേഴ്സി, തഹസിൽദാർ പി.സജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. തൃശ്ശൂരിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ ഇന്നു സ്ഥലം സന്ദർശിക്കുമെന്ന് അധികൃതർ പറഞ്ഞു.