ADVERTISEMENT

കണ്ണൂർ ∙ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമരുന്നിന് അടിമയാക്കി സഹപാഠി പീഡിപ്പിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ചൈൽഡ്‌ ലൈനിന്റെ സഹായം തേടി പൊലീസ്. കൂടുതൽ കുട്ടികൾ ഇവരുടെ വലയിലുണ്ടെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിപുലമായ അന്വേഷണത്തിന് പൊലീസ് തയാറെടുക്കുന്നത്. സ്കൂൾ വിദ്യാർഥികളെ ലഹരിയിൽ നിന്നു അകറ്റി നിർത്താൻ ബോധവൽക്കരണത്തിനും തുടക്കമിട്ടു.

കണ്ണൂർ നഗരപരിധിയിലെ വിവിധ സ്കൂളുകളിൽ ഇന്നലെ ബോധവൽക്കരണ പരിപാടികൾ നടന്നു. സ്കൂൾ ജാഗ്രതാ സമിതികൾ സജീവമാക്കാനും സ്കൂൾ സമയത്തിനു മുൻപും ശേഷവും മഫ്തിയിൽ ഉൾപ്പെടെ സ്കൂളുകളുടെ പരിസരത്ത് പരിശോധന ശക്തമാക്കാനും പൊലീസ്, എക്സൈസ് വിഭാഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ പിടിഎകളുടെയും സ്കൂൾ വിദ്യാർഥികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാരെയും ദൗത്യത്തിൽ പങ്കാളികളാക്കും.

ശക്തമായ നിയമനടപടി വേണം: എസ്എഫ്ഐ

ലഹരിക്ക് അടിമയാക്കി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാരെ ജനകീയമായി ചെറുക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ക്യാംപെയ്ൻ ശക്തമാക്കുമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.

ലഹരി മാഫിയക്കെതിരെ കെഎസ്‌യു പ്രചാരണം

ലഹരിക്കെതിരായ ജാഗ്രത ക്യാംപെയ്നിന്റെ ഭാഗമായി ഭവനസന്ദർശനവുമായി കെഎസ്‌യു ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകളിലെത്തി ലഘുലേഖകൾ വിതരണം ചെയ്തു. ബ്ലോക്ക്‌ കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഭവന സന്ദർശനം തുടരുമെന്നും വിദ്യാലയങ്ങളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ടി.അഭിജിത്, ജനറൽ സെക്രട്ടറി ആദർശ് മാങ്ങാട്ടിടം, അശ്വിൻ മതുക്കോത്ത്, ഹരികൃഷ്ണൻ പാലാട്, അലക്സ്‌ ബെന്നി, അലേഖ് കാടാച്ചിറ, രാകേഷ് ബാലൻ, മുഹമ്മദ്‌ റിസ്വാൻ, ദേവ കുമാർ, പ്രകീർത്ത് മുണ്ടേരി, കാളിദാസ് രഞ്ജിത്ത്, ശ്രീരാഗ് പുഴാതി, അർജുൻ ചാലാട് തുടങ്ങിയവർ നേതൃത്വം നൽകി.

കൗമാര വിദ്യാഭ്യാസ പരിപാടി ശക്തിപ്പെടുത്തണം: പരിഷത്ത്

ലഹരിക്ക് അടിമയാക്കി സഹപാഠിയെ പീഡിപ്പിച്ച സംഭവം പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത താണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ജാഗ്രതാ സമിതികൾ പേരിനു പോര. എല്ലാവരും ജാഗരൂകരായി പ്രവർത്തിക്കണം. കൗമാര വിദ്യാഭ്യാസ പരിപാടി ശക്തിപ്പെടുത്തണമെന്നും ഇതിന് വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി തയാറാക്കി നൽകണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com