ADVERTISEMENT

ചിരാറ്റ ∙ വലിയവെളിച്ചം കയറ്റത്തിൽ വച്ച് ടിപ്പർ ലോറിയിൽ നിന്നു കരിങ്കല്ലുകൾ റോഡിലേക്കു വീണു. ഇന്നലെ രാവിലെ 8:45നാണ് വലിയവെളിച്ചത്തെ സ്വകാര്യ ക്രഷറിലേക്കു കരിങ്കല്ലുമായി എത്തിയ ടിപ്പർ ലോറിയിൽ നിന്നു റോഡിലേക്ക് കരിങ്കല്ലുകൾ വീണത്. തുടർന്ന് റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കല്ലുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ച കഴിഞ്ഞിട്ടും സംഭവത്തിൽ അധികൃതർ നടപടി എടുത്തില്ല എന്നാരോപിച്ച് നാട്ടുകാർ പ്രദേശത്ത് ടിപ്പർ ലോറികൾ തടഞ്ഞു.

ജില്ലയിൽ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മുതൽ 6 വരെയും ടിപ്പർ, ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളുടെ വ്യക്തമായ ലംഘനമാണ് ചെറുവാഞ്ചേരി, കണ്ണവം, വലിയവെളിച്ചം, പൊയിലൂർ മേഖലകളിൽ നടക്കുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു. സ്കൂൾ വിദ്യാർഥികൾ സഞ്ചരിക്കുന്ന സമയം ആയതിനാൽ ആണ് ഈ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

മുൻപ് ചെറുവാഞ്ചേരി – കല്ലുവളപ്പ് റോഡിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ അവസാനി പ്പിക്കുക, അപകടം സംഭവിച്ചാൽ രാഷ്ട്രീയം നോക്കാതെ കൈകാര്യം ചെയ്യും എന്ന ഫ്ലെക്സ്ബോർഡ് കല്ലുവളപ്പ് പ്രദേശ വാസികളുടെ പേരിൽ സ്ഥാപിച്ചിരുന്നു. ഇതു പിന്നീട് കാണാതായി. കലക്ടറുടെ ഉത്തരവു മറികടന്ന് ഓടുന്ന ടിപ്പറുകളുടെ പെർമിറ്റ് റദ്ദു ചെയ്യാൻ ആർടി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ എംവിഡി പരിശോധന ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വേഗപ്പൂട്ട് പരിശോധന കാര്യക്ഷമമല്ല

അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ 2007-ൽ നടപ്പാക്കിയ വേഗപ്പൂട്ട് സംബന്ധിച്ച പരിശോധന നിലച്ചിരിക്കു കയാണ്. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗം എടുക്കാതിരിക്കാനാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ പരിശോധന ഇപ്പോൾ നടക്കാറില്ല.

ദിനംപ്രതി നടക്കുന്ന പരിശോധനകളിൽ ഇതും നടത്തുന്നുണ്ട് എന്നാണ് അധികൃതർ പറയുന്നത്. പരിശോധിക്കാൻ സംവിധാനങ്ങളില്ലാ ത്തതാണ് വേഗപ്പൂട്ട് പരിശോധന നിലയ്ക്കാൻ കാരണം എന്ന് അറിയുന്നു. എന്നാൽ അപകടം ഉണ്ടാകുമ്പോൾ വേഗപ്പൂട്ട് ഇല്ലെന്ന കാരണത്താൽ കേസ് എടുക്കുന്നുമുണ്ട്. പഴയ വാഹനങ്ങളിൽ ഫിറ്റ്നസ് പുതുക്കുമ്പോൾ മാത്രമാണ് വേഗപ്പൂട്ട് പരിശോധിക്കുന്നത്.

പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോ എന്നു മാത്രമാണ് പരിശോധന. ക്ഷമത പരിശോധിക്കാറില്ല. ഫിറ്റ്നസ് സമയത്തു വയ്ക്കുകയും ആവശ്യാനുസരണം വേർപെടുത്തുകയും ചെയ്യാൻ കഴിയുന്ന വേഗപ്പൂട്ടുകളും ഇപ്പോൾ ലഭ്യമാണ്. പരിശോധനാ സമയത്ത് ഡ്രൈവർക്കു തന്നെ ഇതു ബന്ധിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com