ADVERTISEMENT

കണ്ണൂർ ∙ മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ ഓണക്കാലത്തും നിറമില്ലാതാകുകയാണ് നെയ്ത്തുകാരുടെയും ഹാൻവീവ് ജീവനക്കാരുടെയും ജീവിതങ്ങൾ. രണ്ടു മാസമായി ഹാൻവീവ് ജീവനക്കാർക്കു ശമ്പളം ലഭിച്ചിട്ടില്ല. നെയ്ത്തു തൊഴിലാളികൾക്കു കഴിഞ്ഞ മേയ് മാസം മുതലുള്ള വേതനവും വിതരണം ചെയ്തിട്ടില്ല.

50 ലക്ഷത്തോളം രൂപ കുടിശിക നൽകാനുള്ളതു കാരണം നാഷനൽ ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷൻ വഴി നൂലും ചായവും ലഭ്യമാകാത്ത സ്ഥിതിയുമുണ്ട്. സ്കൂൾ യൂണിഫോം തുണിത്തരങ്ങളുടെ ഉൽപാദനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് ഒട്ടേറെത്തവണ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്നു നെയ്ത്തു തൊഴിലാളികളും ഹാൻവീവ് ജീവനക്കാരും പറയുന്നു.

ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നതും ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഓണത്തിനു മുൻപു ശമ്പളം നൽകണ മെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നു വിവിധ ട്രേഡ് യൂണിയനുകൾ പറഞ്ഞു. ഓണത്തിന് 70 ലക്ഷത്തോളം രൂപ ബോണസ് ഇനത്തിൽ മാത്രം നെയ്ത്തുകാർക്കു നൽകേണ്ടതുണ്ട്.

യൂണിഫോമിന്റെ പണവും ലഭിക്കുന്നില്ല

കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലേക്ക് സ്കൂൾ യൂണിഫോമിനായുള്ള തുണിത്തരങ്ങൾ വിതരണം ചെയ്തെങ്കിലും അതിന്റെ തുകയും ഇതുവരെ ലഭിച്ചിട്ടില്ല. യൂണിഫോം വിതരണം ചെയ്തതിനു ലഭിക്കേണ്ട ഇൻസ്റ്റിറ്റ്യൂഷനൽ ചാർജ് ഉദ്യോഗസ്ഥ കെടുകാര്യസ്ഥത മൂലമാണ് ഇതുവരെ നെയ്ത്തുകാരിലേക്ക് എത്താത്തതെന്നാണ് ആരോപണം.

ഹാൻവീവ് നേരിട്ടു സ്കൂളുകൾക്കും പോളിടെക്നിക് കോളജുകൾക്കും നൽകി വരുന്ന യൂണിഫോം തുണിത്തരങ്ങൾക്കാവശ്യമായ നൂലുകൾ വാങ്ങാൻ പോലും സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

നൂലില്ല, ഓണം സീസണും പ്രതീക്ഷ മങ്ങി

ഹാൻവീവിൽ റജിസ്റ്റർ ചെയ്ത നെയ്ത്തുകാർക്ക് ആവശ്യമായ നൂലു ലഭ്യമാക്കാത്തതിനാൽ ഉൽപാദനം ഗണ്യമായി കുറയും. സാധാരണ ഏറ്റവും കൂടുതൽ വിൽപന നടക്കാറുള്ളത് ഓണം സീസണിലാണ്. നൂലില്ലാത്തതിനാൽ ഇത്തവണ ഉത്സവ സീസണിലെ ഷോറൂം വിൽപനയും കുറയും.

സാരിയും മുണ്ടും പുറത്തുനിന്ന്, വിലയും കൂടും

സഹകരണ കൈത്തറി സംഘങ്ങളിൽ നിന്നു വലിയ വില കൊടുത്തു മുണ്ട് ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ വാങ്ങി ഷോറൂമുകളിലൂടെ വിൽപന നടത്താനാണു മാനേജ്മെന്റ് തീരുമാനം. ഇതു വലിയ അഴിമതിക്കു വഴിവച്ചേക്കും. ഓണത്തിന് ഉൽപന്നങ്ങളുടെ വില കൂടുമെന്നും ഇതോടെ ഉറപ്പായി.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സാരികൾ സംഭരിക്കുന്നതിനുള്ള നടപടിയാണ് മാനേജ്മെന്റ് നടത്തുന്നതെന്നാണ് ആരോപണം. പരമ്പരാഗത നെയ്ത്തുതൊഴിലാളികൾക്കു തൊഴിൽ നൽകാൻ രൂപീകൃതമായ സ്ഥാപനം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങുന്നതു മേഖലയെ തകർക്കുമെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com